മദ്യക്കച്ചവടം കൊഴുപ്പിച്ച് പണം വാരുന്നത് പഠിക്കാന്‍  കേരള എക്സൈസ് ഗോവയിലേക്ക്

തിരുവനന്തപുരം- ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ കേരളത്തിലെ എക്സൈസ് വകുപ്പ് പഠനയാത്രയ്ക്ക് ഒരുങ്ങുന്നു. മദ്യക്കച്ചവടത്തിന്റെ മാതൃക പഠിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അയക്കാന്‍ എക്സൈസ് വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഗോവയിലെ മദ്യനികുതി, ലൈസന്‍സിങ് സമ്പ്രദായം, പബ്ബുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനരീതി എന്നിവയാണ് കേരളം പഠിക്കുക. ഗോവയിലെ മദ്യ വിപണന രീതികള്‍ അവിടത്തെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്നാണ് കേരളം കണ്ടെത്തിയിരിക്കുന്നത്.
ഗോവയിലെ ചെറുകിട മദ്യോല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് എക്സൈസ് കമീഷണറെ ബെംഗളൂരുവിലേക്ക് അയച്ചിരുന്നു. കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കം വിവാദങ്ങളെത്തുടര്‍ന്ന് ലക്ഷ്യം കണ്ടില്ല.ബ്രൂവറികള്‍ സ്ഥാപിക്കാന്‍ ചില കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമികാനുമതി നല്‍കിയെങ്കിലും അതിന് പിന്നില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടര്‍ന്നും വിവാദം കോടതി കയറിയതിനെ തുടര്‍ന്നും പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഗോവയിലെ മദ്യവില്‍പ്പന മാതൃക പഠിക്കാന്‍ എക്സൈസ് വകുപ്പ് തീരുമാനിച്ചത്.മദ്യവില്‍പ്പനയാണ് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ മദ്യ വര്‍ജനമൊക്കെ മറന്നാണ് സര്‍ക്കാര്‍ മദ്യ വില്‍പ്പനയ്ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നത്.

Latest News