തൃശൂർ - തൃശൂരിൽ കൈക്കൂലി വാങ്ങിയതിന് ഡോക്ടറെ അറസ്റ്റു ചെയ്ത സംഭവത്തിൽ ഇ.ഡി.അന്വേഷണം വരുന്നു. പതിനഞ്ചു ലക്ഷം രൂപ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റു തന്നെ നേരിട്ടെത്തുന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ പണം പിടിച്ച കേസുകൾ ഇ.ഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് വിശദമായ വിവരങ്ങൾ വൈകാതെ ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. തൃശൂർ മെഡിക്കൽ കോളജിലെ എല്ലുരോഗ വിഭാഗം സർജനായ ഡോ. ഷെറി ഐസകാണ് കൈക്കൂലി ഗകേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഡോക്ടറെ ഈ മാസം 25 വരെ വിജിലൻസ് കോടതി റിമാൻഡു ചെയ്തു.
പാലക്കാട് സ്വദേശിയാണ് ഡോക്ടർ ഷെറി ഐസക്കിനെതിരെ വിജിലൻസിനെ സമീപിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാൾ. രണ്ടാഴ്ചയായിട്ടും ഡോക്ടർ ശസ്ത്രക്രിയക്ക് തീയതി നൽകുന്നില്ലെന്നായിരുന്നു പരാതി. ഒടുവിൽ ഓട്ടുപാറയിൽ താൻ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നൽകിയാൽ ശസ്ത്രക്രിയക്ക് തീയതി നൽകാമെന്ന് ഡോക്ടർ പരാതിക്കാരനോട് പറയുകയായിരുന്നു. ഇക്കാര്യംവിജിലൻസിനെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.
ഇതെത്തുടർന്ന് ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. നേരത്തെയും ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയർന്നിരുന്നു. പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി എടുത്തില്ലെന്നും പരാതിയുയർന്നിട്ടുണ്ട്. മാർച്ച് 9 നാണ് ഡോക്ടർ 3500 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശി വെളിപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളജ് നൽകിയത്. എന്നിട്ടും ഡോക്ടർക്കെതിരെ നടപടി ഉണ്ടായില്ല.
പിടിയിലായ ഡോക്ടർക്ക് തൃശൂരിലും കൊച്ചിയിലും സ്വന്തമായി വീടുണ്ട്. രണ്ടിടത്തും വിജിലൻസ് പരിശോധന നടത്തിയിരുന്നു. തൃശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ പലയിടത്തിയി സൂക്ഷിച്ചിരുന്ന 15,20,645 (പതിനഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി അറുനൂറ്റിനാല്പത്തിയഞ്ച്) രൂപയാണ് ആകെ കണ്ടെത്തിയത്. വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.
ണ്ടെത്തിയ നോട്ടുകെട്ടുകളിൽ രണ്ടായിരം രൂപയുടെ 25 നോട്ടുകളുടെ ഒരു കെട്ട് കണ്ടെത്തി. കൈക്കൂലി വാങ്ങിയ കവറടക്കമാണ് പിടികൂടിയത്.