Sorry, you need to enable JavaScript to visit this website.

കാറില്‍ വച്ച് പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയെന്ന് യുവതിയുടെ പരാതി; ഗുജറാത്ത് ബിജെപി ഉപാധ്യക്ഷന്‍ രാജിവച്ചു

ഗാന്ധിനഗര്‍- ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനെതിരെ ബലാല്‍സംഗ ആരോപണം. സൂറത്ത് സ്വദേശിയായ 21-കാരിയാണ് മുന്‍ എംഎല്‍എ കൂടിയായ ബിജെപി നേതാവ് ജയന്തി ഭാനുശാലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മികച്ച കോളെജില്‍ ഫാഷന്‍ ഡിസൈനിങ് പഠനത്തിന് പ്രവേശനം നേടിത്തരാമെന്ന് വാഗ്്ദാനം നല്‍കി ഭാനുശാലി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് സൂറത്തിലെ വറച്ഛ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി പദവിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉന്നത നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരം കഴിഞ്ഞ ദിവസം ഭാനുശാലി ഉപാധ്യക്ഷ പദവിയില്‍ നിന്ന് രാജി വച്ചു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് ഭാനുശാലി പറയുന്നത്.

തന്റെ അറിവിലുള്ള ഒരാള്‍ മുഖേനയാണ് താന്‍ മുന്‍ എംഎല്‍എയെ ബന്ധപ്പെട്ടതെന്ന് യുവതി പറയുന്നു. 2017 നവംബറില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്താന്‍ ഭാനുശാലി ആവശ്യപ്പെട്ടതു പ്രകാരണമാണ് അഹമദാബാദിലെത്തിയത്. ഇവിടെ നിന്നും ഗാന്ധിനഗറിലേക്ക് പോകുംവഴി കാറില്‍ വച്ചാണ് ഭാനുശാലി തന്നെ ബലാല്‍സംഗം ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു. ഡ്രൈവറെ പുറത്തു നിര്‍ത്തിയാണ് ഇദ്ദേഹം കാറിനുള്ളില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയത്. മറ്റൊരാള്‍ ഈ ദൃശ്യം കാമറയില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ വീഡിയെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ അഹമ്മദാബാദിലെ നെഹ്‌റുനഗറില്‍  ഇറക്കി വിടുകയായിരുന്നുവെന്നും യുവതി പറയുന്നു. മൂന്ന് മാസം മുമ്പ് മാര്‍ച്ചില്‍ ഒരു അപരിചിതന്‍ എത്തി ബലപ്രയോഗത്തിലൂടെ തന്നെ ഒരു പ്രസ്താവനയില്‍ ഒപ്പിടീപ്പിച്ചു. ഭാനുശാലിയെ തനിക്ക് അറിയില്ലെന്നായിരുന്നു ആ പ്രസ്താവന എന്നും പരാതിയിലുണ്ട്. 

കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ലെന്നും നിയമ നടപടികള്‍ അതിന്റെ വഴിക്കു മുന്നോട്ടു പോകുമെന്നും ബിജെപി വക്താവ് പറഞ്ഞു. ഭാനുശാലിക്കെതിരെ നേരത്തേയും ബലാല്‍സംഗ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതും സൂറത്തില്‍ നിന്നുള്ള മറ്റൊരു യുവതിയില്‍ നിന്നായിരുന്നു. എന്നാല്‍ യുവതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നാരോപിച്ച് ഭാനുശാലി യുവതിക്കെതിരേയും കേസ് നല്‍കി. 

ഗുജറാത്ത് ബിജെപിയില്‍ ഭാനുശാലിക്കെതിരെ മാത്രമല്ല ലൈംഗിക പീഡനാരോപണം ഉയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കച്ചിലെ ഏതാനും ബിജെപി നേതാക്കള്‍ തന്നെ പലതവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി എന്ന പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ തനിക്ക് പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. കേസ് ഇപ്പോഴും നടന്നു വരികയാണ്.
 

Latest News