Sorry, you need to enable JavaScript to visit this website.

അറബ് ലോകം ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും ജി20യില്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടുമെന്ന് വി. മുരളീധരന്‍

കൊച്ചി- അറബ് ലോകം ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയര്‍മാന്‍ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

അറബ് ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മുന്‍ഗണനകളും കാഴ്ചപ്പാടുകളും ആശങ്കകളും ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രഖ്യാപിച്ചു. 

ഇന്ത്യയെയും അറബ് ലോകത്തെയും ബന്ധിപ്പിക്കുന്ന പ്രാചീന ബന്ധങ്ങളോടുള്ള തന്റെ ആദരവ്  പ്രകടിപ്പിച്ച മന്ത്രി സാംസ്‌കാരികം, പൈതൃകം, ഭാഷ, പരമ്പരാഗതമായ രീതികളിലെ ഇന്ത്യ അറബ് ബന്ധവും വാണിജ്യപരമായും ഇരുരാജ്യങ്ങളിലെ ആളുകള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവുമൊക്കെ പരസ്പരം ഊഷ്മളമായതാണെന്നും മന്ത്രി വ്യക്തമാക്കി.
വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാരം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 240 ബില്യണ്‍ യു. എസ് ഡോളറില്‍ കൂടുതല്‍ വ്യാപാരം നടക്കുന്നുണ്ടെന്നും ഇന്ത്യ- അറബ് വ്യാപാര ബന്ധങ്ങള്‍ എടുത്തുകാട്ടി മന്ത്രി വെളിപ്പെടുത്തി. ഇന്ത്യയുടെ ഊര്‍ജത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അറബ് ലോകത്തിന്റെ കാര്യമായ സംഭാവനകള്‍ അദ്ദേഹം എടുത്തു പറഞ്ഞു. 

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 60 ശതമാനവും രാസവളത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യയ്ക്ക് നല്‍കുന്നത് അറബ് ലോകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ഭക്ഷണം, ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഐ. ടി, പുനരുപയോഗ ഊര്‍ജം, സ്റ്റാര്‍ട്ടപ്പുകള്‍, വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധങ്ങളേയും മന്ത്രി ചൂണ്ടിക്കാട്ടി. പരസ്പര നിക്ഷേപങ്ങള്‍ക്കായി സഹകരിക്കുകയും ഉഭയകക്ഷി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.   

'സംരംഭകത്വം, ശാസ്ത്ര- സാങ്കേതിക സഹകരണം, പരിസ്ഥിതി സംരക്ഷണം, ഭക്ഷണം, ഊര്‍ജ്ജ സുരക്ഷ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് പരസ്പരം സാമ്പത്തിക ഇടപെടലിന് പുതിയ ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സഹകരണത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി വര്‍ധിപ്പിക്കുന്നതിനുള്ള ധാരാളം അവസരങ്ങള്‍ സമ്മേളനത്തില്‍ സംസാരിച്ച ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ് വ്യക്തമാക്കി. 

പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായി അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയുടെ  അനന്തമായ സാധ്യതകള്‍ ഇരു രാജ്യവും പ്രയോജനപ്പെടുത്തുന്നത് സന്തോഷകരമാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ഇരുമേഖലകളും തമ്മിലുള്ള നിക്ഷേപ പ്രവാഹം വര്‍ധിപ്പിക്കുകയാണ്. അറിവ് പങ്കുവയ്ക്കുന്നതിനുള്ള അന്തരീക്ഷം വളര്‍ത്തുക, മുന്‍ഗണനാ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കല്‍, ത്വരിതപ്പെടുത്തുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ- അറബ് പങ്കാളിത്തം പുതിയ കാലഘട്ടത്തിന് കൂടുതല്‍ ആവശ്യമാണ്. പതിറ്റാണ്ടുകളായി ഇന്ത്യ- അറബ് ലോകത്തിലെ ബന്ധത്തിന്റെ സവിശേഷമായ  സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ശാശ്വത മനോഭാവത്തിന്റെ തെളിവാണ് ആറാമത് ഇന്ത്യ- അറബ് പങ്കാളിത്ത സമ്മേളനം. സമ്പന്നവും അംഗീകൃതവുമായ രണ്ട് വ്യാപാര കൂട്ടായ്മകള്‍ എന്ന നിലയില്‍ ഇന്ത്യയും അറബ് ലോകവും ബിസിനസ് രംഗത്ത് അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥകളുടെ അനന്തമായ സാധ്യതകള്‍  പ്രചോദനപ്പെടുത്തുന്ന സാധ്യതകളാണ് നിലവിലുള്ളത്. ഉഭയകക്ഷി വ്യാപാരത്തില്‍ 160 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു എന്നതും അറബ് ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഉള്‍പ്പെടുന്നു എന്നതും നമ്മുടെ പ്രദേശങ്ങള്‍ തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധത്തെ കാണിക്കുന്നതായും അദീബ് അഹമ്മദ് വ്യക്തമാക്കി.

ഇന്ത്യയുടെ പ്രധാന വ്യവസായ സ്ഥാപനമെന്ന നിലയില്‍ ഈ ബന്ധത്തിന്റെ മൂല്യവും ബിസിനസ് സൗഹൃദ അന്തരീക്ഷവും വളര്‍ത്തിയെടുക്കാന്‍ എല്ലാ രാജ്യങ്ങളിലെയും നേതാക്കള്‍ നല്‍കിയ സംഭാവനകളും ഫിക്കി പൂര്‍ണ്ണമായി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ലോകത്ത് നമ്മുടെ രണ്ട് പ്രദേശങ്ങളിലും നിരവധി പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നത് കണ്ടു. അവരുടെ മുഴുവന്‍ കഴിവുകള്‍ അണ്‍ലോക്ക് ചെയ്യുന്നതില്‍ നാം നേരിടുന്ന വെല്ലുവിളികളും വളരെ സമാനമാണ്. അത് മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള  ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും പൊതുവായ ബന്ധങ്ങളുമാണെന്ന് അറബ് സ്റ്റേറ്റ്സിലെ സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസിഡര്‍ ഡോ. അലി ഇബ്രാഹിം അല്‍- മാലിക്കി പറഞ്ഞു. വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികവും ആഗോളവുമായ വികസനത്തിന് സംയുക്തമായി സംഭാവന നല്‍കുന്നതിനും ഇരുപക്ഷവും സമീപ വര്‍ഷങ്ങളില്‍ സ്ഥിരമായി മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും അറബ് ലോകവും തമ്മില്‍ നിലവിലുള്ള ബന്ധത്തിന്റെ ശക്തി ഊന്നിപ്പറഞ്ഞ യൂണിയന്‍ ഓഫ് അറബ് ചേംബേഴ്സിന്റെ സെക്രട്ടറി ജനറല്‍ ഡോ. ഖാലിദ് ഹനഫി കേവലം ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തില്‍ നിന്ന് ശ്രദ്ധമാറ്റി പുതിയ അടിത്തറയില്‍ പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകത നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടുതല്‍ തന്ത്രപരമായ പങ്കാളിത്തത്തിലേക്കും ഐക്യത്തിലേക്കും ഇന്ത്യയ്ക്കും അറബ് ലോകത്തിനുമിടയില്‍ ഒരു പേയ്മെന്റ് സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത ചരക്കുകളില്‍ നിന്ന് നാലാം വ്യാവസായിക വിപ്ലവത്തിലേക്കും കാര്‍ഷിക മേഖലയിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ആപ്ലിക്കേഷനുകളിലേക്കും വിതരണ ശൃംഖലകളുടെ മാനേജ്‌മെന്റിലേക്കും മാറണമെന്നും ഹനഫി പറഞ്ഞു.

അറബ് ലോകത്ത് ഒരു നിക്ഷേപശക്തി എന്ന നിലയില്‍ ഇന്ത്യ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് അറബ് ബിസിനസ്‌മെന്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ താരിഖ് ഹിജാസി പറഞ്ഞു. 2022ല്‍ നിക്ഷേപിച്ച മൂലധനത്തിന്റെ കാര്യത്തിലും ആരംഭിച്ച പദ്ധതികളുടെ എണ്ണത്തിലും അറബ് ലോകത്തെ മൂന്നാമത്തെ വലിയ നിക്ഷേപ രാജ്യമായി ഇന്ത്യ ഉയര്‍ന്നു. ഭാവിയിലെ അറബ്- ഇന്ത്യന്‍ പങ്കാളിത്തത്തിനായുള്ള ഞങ്ങളുടെ അഭിലാഷങ്ങളും കാഴ്ചപ്പാടുകളും കൈവരിക്കുന്നതിന് ഈ സമ്മേളനം ഈ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അറബ് രാജ്യങ്ങളുമായും വ്യാപാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ഇതിലും നല്ല സമയം ഉണ്ടായിട്ടില്ലെന്ന് ഫിക്കി സെക്രട്ടറി ജനറല്‍ ശൈലേഷ് പഥക് പറഞ്ഞു. ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ കോ ചെയര്‍ ഡോ. സിദ്ദീഖ് അഹമ്മദ് നന്ദി പറഞ്ഞു.

Latest News