തീര്‍ഥാടകര്‍ മടങ്ങിയാലും അവരുടെ പരാതികളില്‍ നടപടി; ഉംറ കമ്പനികള്‍ക്ക് കടുത്ത ശിക്ഷ

റിയാദ്- ഉംറ തീര്‍ത്ഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഉംറ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന്  പ്രഖ്യാപിച്ച് സൗദി ഹജ് ഉംറ മന്ത്രാലയം. ഉംറ തീര്‍ത്ഥാകടര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍വ്വീസ് ഓഫറുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ ലംഘനത്തിന്റെ എണ്ണമനുസരിച്ച് ഒന്നോ അതിലധികമോ ശിക്ഷകള്‍ ഉംറ കമ്പനികള്‍ക്കെതിരെ നടപ്പിലാക്കാവുന്നതാണെന്ന് ഇതു സംബന്ധിച്ച് മന്ത്രാലയം പുറത്തു വിട്ട നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് കരസ്ഥമാക്കാതെ സര്‍വ്വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ ഒരു ലക്ഷം റിയാലില്‍ കുറയാത്ത തുകയായിരിക്കും. തീര്‍ത്ഥാടകരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേകം സമിതി പാലിക്കുന്ന മാനദണ്ഡങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒന്ന്, പരാതിയെ കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളെ പരാതി പരിഗണിക്കുന്നതിന് ഏഴുദിവസം മുമ്പെങ്കിലും അറിയിക്കുകയും  സ്ഥാപനയുടമകള്‍ക്കോ നിശ്ചയിക്കുന്ന പ്രതിനിധകള്‍ക്കോ സിറ്റിംഗില്‍ ഹാജറായി പരാതിയുടെ പൂര്‍ണ രൂപം കാണാവുന്നതും തങ്ങളുടെ ഭാഗം വിശദീകരിക്കാവുന്നതും തെളിവുകള്‍ സമര്‍പ്പിക്കാവുന്നതുമാണ്.
രണ്ട്, പരാതികള്‍  സമര്‍പ്പിച്ച് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പിച്ചിരിക്കണം
മൂന്ന്,  ഇതു സംബന്ധിച്ച നിയമാവലിയിലെ 45 ാമത് ഖണ്ഡിക പ്രകാരം പരാതി സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍  ഉംറ തീര്‍ത്ഥാടകന്‍ സൗദിയിലുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല
നാല്, ഇതു സംബന്ധിച്ച് ഹജ് ഉംറ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷാ നടപടികള്‍ സ്ഥാപന ഉടമകള്‍ക്ക് അവര്‍ താല്‍പര്യപ്പെടുന്ന അഡ്രസുകളില്‍ അയച്ചു നല്‍കിയിരിക്കണം
അഞ്ച്, ഇതു സംബന്ധിച്ച നിയമാവലിയിലെ ഏഴാമത് അനുബന്ധമനുസരിച്ച് സ്ഥാപനങ്ങള്‍ക്കെതിരിലുള്ള നടപടികള്‍ തീരുമാനിക്കാനുള്ള അധികാരം മന്ത്രിയില്‍ നിക്ഷിപ്തമായിരിക്കും
ആറ്, ശിക്ഷാനടപടികളില്‍ സംതൃപ്തരല്ലെങ്കില്‍ നടപടികള്‍ക്കെതിരെ സൗദി കോടതികളില്‍ ഉംറ സ്ഥാപനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്

ഉംറ തീര്‍ത്ഥാടകര്‍ക്ക് പരാതി നല്‍കാവുന്ന വിഷയങ്ങള്‍
1. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാതിരിക്കല്‍
2. ലൈസന്‍സ് നല്‍കപ്പെട്ടിട്ടില്ലാത്തതോ ലിസ്റ്റു ചെയ്യപ്പെടാത്തതോ ആയ സ്ഥലങ്ങളില്‍ താമസം നല്‍കല്‍
3.  വ്യവസ്ഥയനുസരിച്ചുള്ള താമസ സ്ഥലം സല്‍കാതിരിക്കല്‍
4. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നല്‍കാതിരിക്കല്‍
5. താമസ മാറ്റത്തെ കുറിച്ച് മന്ത്രാലയത്തെ മുന്‍കൂട്ടി അറിയിക്കാതിരിക്കല്‍
6. ലൈസന്‍സില്ലാത്ത ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നല്‍കല്‍
7. വാഗ്ദാനം ചെയ്ത നിലവാരമില്ലാത്ത ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നല്‍കല്‍
8. തീര്‍ത്ഥാടകരെ സ്വീകരിക്കേണ്ട സ്ഥങ്ങളില്‍ കമ്പനി പ്രതിനിധികള്‍ എത്തിച്ചേരാതിരിക്കല്‍
9 മടക്ക യാത്ര ടിക്കറ്റ് കണ്‍ഫോം ചെയ്യാതിരിക്കുകയോ മടക്കയാത്ര സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യല്‍
10. മടങ്ങി പോകാത്ത യാത്രക്കാരെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതിരിക്കല്‍
11.സൗദിയില്‍ അനുമതിയില്ലാത്ത വിദേശ കമ്പനികളെ സര്‍വ്വീസ് ഏല്‍പിക്കല്‍
12. തീര്‍ത്ഥാടകരുടെ യാത്രകളും നീക്കങ്ങളും വൈകിപ്പിക്കുകയോ തെറ്റിക്കുകയോ ചെയ്യല്‍
13 തീര്‍ത്ഥാടകര്‍ക്ക് അനുവദിനീയമായ ലഗ്വേജുകളെ കുറിച്ച് മുന്‍കൂട്ടി അവര്‍ക്ക് വിവരം നല്‍കാതിരിക്കല്‍
14 ശരിയായ രൂപത്തില്‍ താമസ സ്ഥലത്തേക്ക് എത്തിക്കാതിരിക്കല്‍
15 താമസ സ്ഥലം ഉറപ്പാക്കുന്നതിലെ കാല താമസം
16 ഉംറ വേളയിലും യാത്ര സമയങ്ങളിലും കമ്പനിയുടെ പ്രതിനിധികള്‍ കൂടെയില്ലാതിരിക്കല്‍
17. രോഗികള്‍ ഐ സി  യു കളിലുളളവര്‍ കൂട്ടം തെറ്റിപ്പോയവര്‍ എന്നിവരെ കുറിച്ചുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കല്‍
18. മസ്ജിദുന്നബവിയിലെ റൗദ സന്ദര്‍ശനത്തിനു ബുക്കിംഗ് നടത്താതിരിക്കല്‍
19. കരാര്‍ അനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തല്‍
20 മടക്കയാത്രയില്‍ കമ്പനി പ്രതിനിധികള്‍ കൂടെയെത്താതിരിക്കല്‍
തുടങ്ങിയ കാര്യങ്ങളിലെല്ലാം സര്‍വ്വീസ് സ്ഥാപനങ്ങള്‍ക്കെതിരിലും കമ്പനികള്‍ക്കെതിരിലും തീര്‍ത്ഥാടകര്‍ക്ക് പരാതിയുണ്ടെങ്കില്‍ നല്‍കാവുന്നതാണെന്നും മന്ത്രാലയത്തിന്റെ നിയമാവലിയില്‍ പറയുന്നുണ്ട്.

 

Latest News