Sorry, you need to enable JavaScript to visit this website.

വാഹനങ്ങളുടെ നിശ്ചിത പരിധിക്കപ്പുറം ഭാരം വരുന്ന തരത്തിൽ യാത്രക്കാരെ കയറ്റിയാൽ വൻ പിഴ

റിയാദ്- സൗദിയിൽ സ്വകാര്യ പൊതു വാഹനങ്ങളിൽ നിശ്ചിത പരിധിക്കപ്പുറം ഭാരം വരുന്ന തരത്തിൽ യാത്രക്കാരെ കയറ്റുന്നത് ട്രാഫിക് നിയമ ലംഘന പരിധിയിൽ വരുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഇത്തരത്തിൽ അമിത ഭാരവുമായി ഓടിക്കുന്ന വാഹനങ്ങൾക്ക് 1000 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തും. വാഹനങ്ങളുടെ പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാര പരിധിക്കപ്പുറം ഭാരം വരുന്ന യാത്രക്കാരുമായി ഓടുന്ന ഏതൊരു വാഹനവും നിയമ ലംഘന പരിധിയിൽ വരുമെന്നും യാത്രക്കാർക്കെല്ലാം സീറ്റ് ബെൽറ്റ് ലഭ്യമാക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുടെ അഭാവംമൂലം വാഹനത്തിലെ യാത്രക്കാരുടെയും മറ്റുള്ളവരുടെയും ജീവനു ഭീഷണിയാകുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. നിരത്തുകളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ വിശദീകരിച്ചു കൊണ്ട് ട്രാഫിക് അഡ്മിനിസ്‌ട്രേഷൻ വകുപ്പ് കൂടെക്കൂടെ ബോധവൽക്കരണ പ്രസിദ്ധീകരണങ്ങൾ ഇറക്കുന്നുണ്ടെന്നും അത്തരം ബോധവൽക്കരണ പ്രസിദ്ധീകരണങ്ങൾ ശ്രദ്ധിക്കണമെന്നും ട്രാഫിക് ഗവർണറേറ്റ് പ്രസ്താവനയിൽ പറയുന്നു.

അതിനിടെ ഷോപ്പിംഗ് കോംപ്ലക്‌സുകൾ മറ്റു സ്വാകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പാർക്കിംഗ് ഏരിയയിൽ എതിർ ദിശയിൽ വാഹനമോടിക്കുന്നത് തടയാൻ സ്ഥാപിക്കുന്ന ഇരുമ്പു മുള്ളുകൾ മോട്ടോർ വാഹന നിയമ ലംഘന പരിധിയിൽ വരില്ലെന്നും സ്വകാര്യ ഉടമകളുടെ അവകാശത്തിൽ പെട്ടതാണെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിനു മറുപടിയായി ട്രാഫിക് ഗവർണറേറ്റ് അറിയിച്ചു. അത്തരത്തിൽ സ്വാകാര്യ കോംപ്ലക്‌സുകളിലും പാർക്കിംഗ് ഏരിയകളിലും സ്ഥാപനങ്ങളിലും ഉടമകൾ സ്ഥാപിക്കുന്ന ഇരുമ്പു മുള്ളുകൾ മുഖേന വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചാൽ പാർക്കിംഗ് ഏരിയ നടത്തിപ്പു കമ്പനികയോ വാഹന ഉടമയോ ആരാണ് ഉത്തരവാദിയാകുക എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ട്രാഫിക് വിഭാഗം വ്യക്തത വരുത്തിയത്. ഇരുമ്പു മുള്ളുകളെ കുറിച്ച് മുന്നറിയിപ്പു നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പാർക്കിംഗ് സ്ഥലത്തു നടക്കുന്ന അത്തരം കേടുപാടുകൾക്ക് വാഹന ഉടമ മാത്രമായിരിക്കും ഉത്തരവാദി കോംപ്ലക്‌സ് മാനേജുമെന്റിന് ബാധ്യതയില്ലെന്നും മറുപടിയിൽ പറയുന്നുണ്ട്. 

Latest News