യുക്രെയ്ന്‍ നാറ്റോ അംഗത്വം അര്‍ഹിക്കുന്നുണ്ടെന്ന് തുര്‍ക്കി

ഇസ്താംബുള്‍- യുദ്ധക്കെടുതി നേരിടുന്ന യുക്രെയ്ന്‍ നാറ്റോ അംഗത്വം അര്‍ഹിക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉര്‍ദുഗാന്റെ പ്രഖ്യാപനം.

നാറ്റോ അംഗത്വം ലഭിക്കുന്നതിന് പിന്തുണ തേടി യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സെലന്‍സ്‌കി തുര്‍ക്കിയയില്‍ എത്തിയത്. അടുത്തയാഴ്ച ലിത്വാനിയയില്‍ ചേരുന്ന നാറ്റോ നേതാക്കളുടെ യോഗം യുക്രെയ്ന് അംഗത്വം നല്‍കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 ഫെബ്രുവരി 24ന് റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രെയ്‌നില്‍ 500 കുട്ടികള്‍ ഉള്‍പ്പടെ 9,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് യു. എന്‍ റിപ്പോര്‍ട്ട് പറയുന്നത്. യു. എന്‍ മനുഷ്യാവകാശ നിരീക്ഷണ മിഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. 

2022നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ മരണസംഖ്യ ശരാശരി കുറവായിരുന്നുവെങ്കിലും മെയ്, ജൂണ്‍ മാസങ്ങളില്‍ ഇത് ഉയര്‍ന്നുവെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. യുക്രെയ്നിലെ ബുച്ച, മരിയുപോള്‍ നഗരങ്ങളില്‍ റഷ്യ കൊടുംക്രൂരതകളാണ് ചെയ്തതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Latest News