കിട്ടിയ സുവര്‍ണാവസരം ലീഗ് കളഞ്ഞുകുളിച്ചെന്ന് കെ.ടി.ജലീല്‍

മലപ്പുറം-ഏക സിവില്‍കോഡ് വിഷയത്തില്‍ ഇതുവരെ നിലപാട് പറയാത്ത കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന ലീഗിന്റെ തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയെന്ന് കെ.ടി ജലീല്‍ എം.എല്‍.എ.
ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.എം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ എന്നും ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കും. ഏകസിവില്‍കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് 'ഉറച്ചു നില്‍ക്കുമെന്ന' തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.

ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്. ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.

രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ട്ടിയായി ലീഗ് മാറിയത് കോണ്‍ഗ്രസിന് മുസ്ലിംലീഗിനുമേല്‍ കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.

 

Latest News