സകാക്ക - അൽജൗഫ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ആസ്ഥാനത്ത് നടന്ന താഖാത്ത് എംപ്ലോയ്‌മെന്റ് ഫോറത്തിൽ സൗദി യുവതികളെ വിദേശി ഇന്റർവ്യു ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ കമ്പനിയിലെ ജീവനക്കാരനായ അറബ് വംശജനാണ് സൗദി യുവതികളുമായി അഭിമുഖം നടത്തിയത്. ഇത് ഗുരുതരമായ നിയമ ലംഘനമാണ്. സൗദി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിദേശിയാണ് വനിതാ ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തിയത്.
സംഭവം ശ്രദ്ധയിൽ പെട്ടയുടൻ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന് കമ്പനി അധികൃതരെ വിളിപ്പിച്ചിട്ടുണ്ടെന്ന് അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ വക്താവ് സായിദ് അല്ലാഹിം പറഞ്ഞു. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും മാനവശേഷി വിഭാഗത്തിൽ വിദേശികൾ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. വിദേശ തൊഴിലാളിയുടെ പങ്കാളിത്തത്തോടെ വനിതാ ഉദ്യോഗാർഥികളുടെ ഇന്റർവ്യു നടത്തിയതിലൂടെ ബന്ധപ്പെട്ട കമ്പനി ഇത് ലംഘിക്കുകയായിരുന്നു.
വിദേശ തൊഴിലാളിയുടെ പങ്കാളിത്തത്തോടെ വനിതാ ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച വിശദാംശങ്ങൾ അറിയുന്നതിനും സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും നാഷണൽ ലേബർ ഗേറ്റ്‌വേ ആയ താഖാത്തുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്. തൊഴിൽ നിയമ ലംഘനങ്ങൾ കർക്കശമായി കൈകാര്യം ചെയ്യുമെന്നും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മടിക്കില്ലെന്നും അൽജൗഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പറഞ്ഞു.