കോഴിക്കോട് - മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടു കൂടി മാത്രമേ മാധ്യമങ്ങളോട് പറയാൻ പാടുള്ളൂവെന്ന് പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പാർട്ടി തീരുമാനം ഉത്തരവാദിത്തപ്പെട്ടവർ പറയും. അതിനപ്പുറം അഭിപ്രായപ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സാമൂഹ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാർട്ടി നയത്തിന് എതിരായി നേതാക്കളും പ്രവർത്തകരും അഭിപ്രായം പറയാൻ പാടില്ല. ഏകസിവിൽ കോഡ് പ്രശ്‌നത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്‌തേ തീരുമാനിക്കൂവെന്നും പറഞ്ഞു. സി.പി.എമ്മിന്റെ ക്ഷണം ഇതുവരെയും കിട്ടിയിട്ടില്ല. ഏകസിവിൽ കോഡിൽ ഇ.എം.എസിന്റെ നിലപാടിൽനിന്നും സി.പി.എം മാറിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സി.പി.എം സെമിനാറിന്റെ സ്വഭാവവും പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു