ഗൂഗിൾ അനലിറ്റിക്‌സ് ഉപയോഗിക്കരുതെന്ന് മൂന്ന് പ്രാദേശിക കമ്പനികളോട് അധികൃതർ നിർദേശിച്ചു. ഗൂഗിൾ അനലറ്റിക്‌സ് വഴി വ്യക്തിവിവരങ്ങൾ അമേരിക്കയിലേക്ക് കൈമാറിയെന്ന് ആരോപിച്ച് രണ്ട് കമ്പനികൾക്ക് പത്ത് ലക്ഷം ഡോളറിലേറെ പിഴ ചുമത്തിയിട്ടുമുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സ്വീഡിഷ് അതോറിറ്റിയുടേതാണ് നിർദേശങ്ങളും നടപടിയും. യൂറോപ്യൻ യൂനിയൻ ഡാറ്റ സംരക്ഷണ ചട്ടങ്ങൾ പാലിക്കാതെ അമേരിക്കക്ക് ഗൂഗിൾ അനലിറ്റിക്‌സ് വഴി വിവരങ്ങൾ കൈമാറിയെന്നാണ് കണ്ടെത്തിയത്. പരാതികൾ ലഭിച്ചതിനെ തുടർന്ന് അതോറിറ്റി നാല് കമ്പനികളിൽ പരിശോധനക്ക് നടപടി സ്വീകരിക്കുകയായിരുന്നു.