തിരുവനന്തപുരം - കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
വരും മണിക്കൂറിൽ 11 ജില്ലകളിൽ 55 കി.മീ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത് വടക്കൻ ജില്ലകളിലാണ്. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള 11 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശമാണ് ഉണ്ടായത്. നൂറിലധികം വീടുകൾ തകർന്നു. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1200-ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്.