Sorry, you need to enable JavaScript to visit this website.

ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം പുറന്തള്ളാന്‍ യു. എന്‍ നിരീക്ഷകരുടെ അംഗീകാരം

ടോക്യോ- സുനാമിയെ തുടര്‍ന്ന് തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുക്കിവിടാനുള്ള ജപ്പാന്റെ പദ്ധതി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് യു. എന്‍ നിരീക്ഷണ വിഭാഗം. ജലം പുറന്തള്ളുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കില്ലെന്നാണ് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി പറയുന്നത്. 

മലിന ജലം കടലില്‍ ഒഴുക്കാനുള്ള പദ്ധതിയെ ചൈനയും ദക്ഷിണ കൊറിയയും അംഗീകരിക്കുന്നില്ല. ജപ്പാന്റെ പദ്ധതിയെ നേരത്തെ തന്നെ ശക്തമായി വിമര്‍ശിക്കുന്ന ചൈന ആവശ്യം അംഗീകരിക്കുന്നതിനെതിരെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭക്ഷ്യ സുരക്ഷാ ആശങ്കയില്‍ ദക്ഷിണ കൊറിയ വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കടല്‍ ഉപ്പ് സംഭരിക്കുകയാണ് ചെയ്തത്. 

പ്ലാന്റ് പ്രതിദിനം 100 ഘനമീറ്റര്‍ മലിനജലമാണ് ഉത്പാദിപ്പിക്കുന്നത്. സൈറ്റിലെ ടാങ്കുകള്‍ക്ക് 1.3 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ഉള്‍ക്കൊള്ളാനാവും. ട്രിറ്റിയം, കാര്‍ബണ്‍ 14 എന്നീ ഹൈഡ്രജന്റെയും കാര്‍ബണിന്റെയും റേഡിയോ ആക്ടീവ് രൂപങ്ങള്‍ ഒഴികെ മിക്ക റേഡിയോ ആക്ടീവ് മൂലകങ്ങളും വെള്ളത്തില്‍ നിന്ന് അരിച്ചെടുത്തിട്ടുണ്ടെന്നാണ് ചെയ്തിട്ടുണ്ടെന്നാണ് ജപ്പാന്‍ വിശദമാക്കുന്നത്. 

പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടുന്ന വെള്ളത്തില്‍ ട്രിറ്റിയം, കാര്‍ബണ്‍ 14 എന്നിവയുടെ അളവ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ടോക്കിയോ പറഞ്ഞു.
ലോകമെമ്പാടുമുള്ള ആണവ നിലയങ്ങള്‍ ഫുകുഷിമയില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളത്തേക്കാള്‍ ട്രിറ്റിയം അളവ് കൂടുതലുള്ള മലിനജലമാണ് പതിവായി പുറത്തുവിടുന്നതെന്നും ജപ്പാന്‍ പറയുന്നു.

Latest News