ഏക സിവില്‍കോഡ് ലക്ഷ്യമിടുന്നത് മുസ്‌ലിംകളെ മാത്രം, ബി.ജെ.പിയുടെ പൂച്ച് പുറത്താകുന്നു

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പൊടിതട്ടിയെടുത്ത ഏക സിവില്‍കോഡ് വിവാദം രാജ്യത്തെ മുസ്ലിംകളെ മാത്രം ഉന്നമിട്ടാണെന്ന് സൂചന. ബി.ജെ.പിയുടെ പൂച്ച് പുറത്താകുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി യോഗം അവസാനിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും രാജ്യത്തെ മറ്റു ഭാഗങ്ങളിലേയും ആദിവാസി-ഗോത്ര വിഭാഗങ്ങള്‍ക്ക് ഏക സിവില്‍കോഡ് ബാധകമാക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുകയാണ്. അതായത് ഏക സിവില്‍കോഡില്‍നിന്ന് ഒഴിവുണ്ടാകുന്ന വിഭാഗങ്ങളുണ്ടാകാമെന്ന് പാര്‍ട്ടി തന്നെ സൂചന നല്‍കി. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ വിലപേശലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക വിഭാഗങ്ങളെ ഏക സിവില്‍കോഡ് പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ഇതിലൂടെ ബി.ജെ.പിക്കാകും. മുസ്‌ലിംകളെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന സൂചനയിലൂടെ രാജ്യത്ത് ഹിന്ദു-മുസ്‌ലിം ധ്രുവീകരണം ശക്തമാക്കാനും ഇതരവിഭാഗങ്ങളെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കാനും ഇത് സഹായകമാകും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാകുന്നു.
നേരത്തെ പൗരത്വനിയമഭേദഗതി കൊണ്ടുവന്നപ്പോഴും മതപരമായ വിവേചനത്തോടെയാണ് നിയമം അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് മാത്രം ഇന്ത്യയില്‍ പൗരത്വം അനുവദിക്കുന്നതായിരുന്നു നിയമം. ഇതിലൂടെ പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ ഒന്നായി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. ഏക സിവില്‍കോഡിനും ഇതേ ഗതിയായിരിക്കുമെന്നാണ് സൂചന.

ഏകസിവില്‍കോഡ് സംബന്ധിച്ച പുരോഗതി വിശദീകരിക്കാന്‍ നിയമ കമ്മീഷനെ വിളിച്ചുവരുത്തിയ സ്ഥിരം പാര്‍ലമെന്ററി സമിതിയില്‍ അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോഡി തന്നെയാണ് ചില വിഭാഗങ്ങള്‍ക്ക് ഏക സിവില്‍കോഡില്‍ ഇളവുണ്ടാകുമെന്ന കാര്യം പ്രഖ്യാപിച്ചത്.

 

Latest News