Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാമായണ മാസം: സി.പി.എം നീക്കത്തിലെ അപകടം ചൂണ്ടിക്കാട്ടി സച്ചിദാനന്ദന്‍

കോഴിക്കോട് - സംസ്‌കൃത സംഘം രൂപീകരിച്ച് സി.പി.എം രാമായണ പാരായണ മാസാചരണം നടത്തുന്നത് നടപ്പ് ആചാരത്തിന്റെ വഴിയിലാണെങ്കില്‍ അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തുമെന്ന് കവി കെ. സച്ചിദാനന്ദന്‍. രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അത് തിരിച്ചടിയിലേ കലാശിക്കൂ -അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാമായണ പാരായണ മാസാചരണം നടത്താനുള്ള സി.പി.എം നീക്കത്തില്‍ പതിയിരിക്കുന്ന അപകടം കവി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാമായണ മാസം ആചരിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ലെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഹിന്ദുത്വവാദികളുടെ ഒരു മിമിക്രിയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു ഹാ കഷ്ടം! എന്ന വാക്കുകളോടെയാണ് അവസാനിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം:
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാമായണ മാസം ആചരിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. പക്ഷേ അത് നടപ്പ് ആചാരത്തിന്റെ വഴിയില്‍ തന്നെയെങ്കില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുക. ഇന്ത്യയിലെ രാമായണ പാരമ്പര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികള്‍ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിന്നെതിരെ ഇന്ത്യന്‍ ജനസംസ്‌കൃതിയുടെ നാനാത്വം ജനങ്ങളില്‍ എത്തിക്കാന്‍ ഇത് നല്ല അവസരമാണ്, കാരണം രാമായണം ഒരു ദക്ഷിണേഷ്യന്‍ പാരമ്പര്യമാണ്, അത് ഹിന്ദുക്കളുടേതു മാത്രമല്ല. ബംഗ്ലാദേശിലെയും മലേഷ്യയിലെയും മുസ്‌ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിച്ചു ഞാന്‍ കണ്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടെ രാമായണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ രാമായണ പാരമ്പര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെല്‍ജിയന്‍ പാതിരി ആയിരുന്ന ഫാദര്‍ കാമില്‍ ബുല്‍ക്കെ ആണ് ('രാമകഥ', മലയാളത്തിലും കേരള സാഹിത്യ അക്കാദമി ഇറക്കിയിരുന്നു, ഒരു പുതിയ പതിപ്പ് ആവശ്യം). അമേരിക്കന്‍ പണ്ഡിതയും എന്റെ സുഹൃത്തുമായ  ആയ പോളാ റിച്ച്മാന്‍ ആണ് മറ്റൊരു വലിയ അതോറിറ്റി. (അവരുടെ  മൂന്നു പുസ്തകങ്ങള്‍ രാമായണ സംബന്ധിയായി ഉണ്ട്) എഴുത്തച്ഛന്‍ 'അധ്യാത്മ രാമായണം' എഴുതിയത് എല്ലാ മലയാളികള്‍ക്കും വേണ്ടിയാണ്. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണ പാഠങ്ങള്‍ ഉണ്ട്. (പുസ്തകങ്ങള്‍, പാട്ടുകള്‍, പെര്‍ഫോമന്‌സുകള്‍). മുന്നൂറു രാമായണങ്ങളെപ്പറ്റി എ.കെ. രാമാനുജന്‍ എഴുതി, എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ട്. പലതിലും സീത രാവണ പുത്രിയോ രാമസഹോദരിയോ ആണ്. വാല്മീകി രാമനേക്കാള്‍ അനീതിക്ക്  ഇരയായ സീതയുടെ ഭാഗത്താണ്. രാമന്‍ സന്ന്യാസി ആയതിനാല്‍ ലക്ഷ്മണന്‍ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങനെ ആയിരം രാമായണങ്ങള്‍.
രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അത് തിരിച്ചടിയിലേ കലാശിക്കൂ. ദല്‍ഹിയില്‍ 'സഫ്ദര്‍ ഹാഷ്മി ട്രസ്റ്റ് ഒരിക്കല്‍ ഒരു നല്ല രാമായണ പ്രദര്‍ശനം നടത്തി. ആര്‍.എസ്.എസുകാര്‍ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു, 'രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടത് പോലുമല്ല. മുസ്‌ലിംകളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോക മഹാകാവ്യമാണത്.' അല്ലാ, ഹിന്ദുത്വവാദികളുടെ ഒരു  മിമിക്രി ആണ്  പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു ഹാ കഷ്ടം!

 

Latest News