പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ ബംഗാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് വെടിയേറ്റു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ ഒരു ടി. എം. സി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെടിയേറ്റു. ജൂലൈ എട്ടിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അക്രമങ്ങള്‍ വര്‍ധിച്ചത്. 

തെക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തിയിലാണ് ടി. എം. സി പ്രവര്‍ത്തകനായ 52കാരന്‍ സിയാറുല്‍ മൊല്ല കൊല്ലപ്പെട്ടത്. മുര്‍ഷിദാബാദ് ജില്ലയിലാണ് അജ്ഞാതരുടെ വെടിയേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആരിഫ് സെയ്ഖിന് പരിക്കേറ്റത്. പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വെടിയേല്‍ക്കുകയായിരുന്നു. 

ആരിഫ് സെയ്ഖിനെ ആക്രമിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി സാംസര്‍ഗഞ്ചില്‍ റോഡ് ഉപരോധിച്ചു. സെയ്ഖിന്റെ നില ഗുരുതരമാണ്. 

ജൂണ്‍ ഒന്‍പതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതിന് ശേഷം പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ഇതുവരെ 10 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest News