ഗ്രേഡ് കുറഞ്ഞതിന് ടീച്ചറെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തു ഞെരിച്ചു; വിദ്യാര്‍ഥിക്ക് 40 വര്‍ഷം വരെ ജയില്‍

ലാസ് വെഗാസ്- അമേരിക്കയില്‍ അധ്യാപികയെ കഴുത്ത് ഞെരിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കൗമാരക്കാരനെ ലാസ് വെഗാസിലെ  ക്ലാര്‍ക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി കാത്‌ലീന്‍ ഡെലാനി 16 മുതല്‍ 40 വര്‍ഷം വരെ തടവിന് ശിക്ഷിച്ചു.
ജൊനാഥന്‍ എല്യൂട്ടേരിയോ മാര്‍ട്ടിനെസ് ഗാര്‍ഷ്യയെന്ന 17 കാരനെയാണ് കൊലപാതകശ്രമം, ലൈംഗികാതിക്രമം, മാരകമായ ആയുധം ഉപയോഗിച്ച് ഗുരുതരമായ ദേഹോപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചത്.
എല്‍ഡൊറാഡോ ഹൈസ്‌കൂളില്‍ താന്‍ നേടിയ ഗ്രേഡിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതി ആദ്യം ഒരു ഡസന്‍ ആരോപണങ്ങളാണ് നേരിട്ടതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഗാര്‍ഷ്യ കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നു.
മൂഡ് മാറ്റങ്ങള്‍, രാത്രിയിലെ ഭയം തുടങ്ങിയവക്ക് കാരണമായ ആസ്ത് മ മരുന്നുകളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് വിദ്യാര്‍ഥിയുടെ പെരുമാറ്റത്തിന് കാരണമായതെന്ന്  അഭിഭാഷകന്‍ ജഡ്ജിയോട് പറഞ്ഞതായി ലാസ് വെഗാസ് റിവ്യൂ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 ഏപ്രിലിലാണ് വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികയെ ആക്രമിച്ചത്. ചരട് കൊണ്ട് മുറുക്കി ശ്വാസം മുട്ടിക്കുകയും തല മേശയില്‍ അടിച്ച് ബോധരഹിതയാക്കുകയും ചെയ്തു. ആക്രമിക്കുന്നതിനിടയില്‍ പ്രതികാരം ചെയ്യുകയാണെന്ന് വിദ്യാര്‍ഥി പറഞ്ഞിരുന്നു.
അധ്യാപിക വീണ്ടും ഉണര്‍ന്നപ്പോള്‍ പാന്റും അടിവസ്ത്രവും വലിച്ചുമാറ്റി പ്രതി അവരുടെ  ശരീരത്തില്‍ അവിടെ ഉണ്ടായിരുന്ന ദ്രാവകം ഒഴിച്ചു.
ഭാരമുള്ള പുസ്തക ഷെല്‍ഫ് തന്റെ മേല്‍ വലിച്ചെറിഞ്ഞ് അതിന് മുകളില്‍ ഇരിക്കുന്നതിന് മുമ്പ് പ്രതി തീയിടാന്‍ പോകുകയായിരുന്നുവെന്നും അധ്യാപിക പോലീസിനോട് പറഞ്ഞു. ഒന്നും ഓര്‍മയില്ലെന്നാണ് പ്രതി പറഞ്ഞിരുന്നതെങ്കിലും പിന്നീട് അധ്യാപികയെ
ബലാത്സംഗം ചെയ്തതും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതും ഓര്‍ത്തു പറഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.

 

Latest News