Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ എൻ.സി.പി പിളർന്നു, അജിത് പവാർ ഉപമുഖ്യമന്ത്രിയാകും

മുംബൈ- മഹാരാഷ്ട്രയിൽ എൻ.സി.പി പിളർന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാറും ഒമ്പത് പാർട്ടി നേതാക്കളും മഹാരാഷ്ട്ര സർക്കാരിൽ ചേരും. പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസുമായി ഉപമുഖ്യമന്ത്രി പദവി പങ്കിടും. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻ.സി.പി നിയമസഭാംഗങ്ങളുടെ ഒരു സംഘം യോഗം ചേർന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും പങ്കെടുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം, മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'എന്തുകൊണ്ടാണ് ഈ യോഗം വിളിച്ചതെന്ന് എനിക്കറിയില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അജിത് പവാറിന് എം.എൽ.എമാരുടെ യോഗം വിളിക്കാൻ അവകാശമുണ്ട്. അദ്ദേഹം അത് പതിവായി ചെയ്യുന്നു. ഈ യോഗത്തെക്കുറിച്ച് എനിക്ക് കൂടുതൽ വിശദാംശങ്ങൾ ഇല്ല-പവാർ പറഞ്ഞു.
ശരദ് പവാർ പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് എൻ.സി.പിയിൽ കലഹം ഉണ്ടാകുന്നത്. പിന്നീട് രാജിതീരുമാനം പവാർ പിൻവലിക്കുകയായിരുന്നു. 
2019-ൽ ബി.ജെ.പി.യുമായി ചേർന്ന് അജിത്പവാർ ഉപമുഖ്യമന്ത്രി പദവി സ്വന്തമാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ സ്ഥാനം രാജിവെക്കുകയും പിന്നീട് രൂപീകരിച്ച ശിവസേന-എൻ.സി.പി-കോൺഗ്രസ് മഹാസഖ്യത്തിൽ ഉപമുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.
 

Latest News