ലക്‌നൗ - ഏകീകൃത സിവിൽ കോഡിന് പാർട്ടി എതിരല്ലെങ്കിലും അത് നടപ്പാക്കാൻ ബി.ജെ.പി അവലംബിക്കുന്ന രീതിയോട് ഒട്ടും യോജിപ്പില്ലെന്ന് ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതി പറഞ്ഞു. യൂണിഫോം സിവിൽ കോഡ് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും ഒരേ നിയമം എല്ലാ മതസ്ഥർക്കും ബാധകമാണെങ്കിൽ അത് രാജ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. എന്നാൽ ഏകസിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനെ ഭരണഘടന പിന്തുണയ്ക്കുന്നില്ല. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട എല്ലാ മാനങ്ങളും ബി.ജെ.പി പരിഗണിക്കേണ്ടതായിരുന്നുവെന്നും മായാവതി ചീണ്ടിക്കാട്ടി.
ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച നാളെ നടക്കാനിരിക്കെയാണ് മായാവതിയുടെ പരാമർശം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. എന്നാൽ ഇത് ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന വിമർശം വിവിധ കേന്ദ്രങ്ങളിൽ ശക്തമാണ്.