Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏക സിവിൽ കോഡ്: വിഭജന രാഷ്ട്രീയത്തിന്റെ കോടാലിക്കൈ

എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തെറ്റായിപ്പോകുന്നു. രാജ്യത്തെ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും നിരാശയും പടരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുന്നു. പ്രധാനമന്ത്രിക്കസേരയിൽ ഇനിയൊരു ഊഴം ഉണ്ടാകില്ലെന്ന ഭയം നരേന്ദ്ര മോഡിയെ തളർത്തുകയാണ്. ഭയം മനസ്സിനെ കീഴടക്കുമ്പോൾ ഒരു തരം വിഭ്രാന്ത്രി പടരുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആ വിഭ്രാന്തിയുടെ പരസ്യമായ പ്രകടനമാണ് ഏക സിവിൽ കോഡിനെക്കുറിച്ചുള്ള വാക്കുകൾ.


രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏക സിവിൽ കോഡിനെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴത്തെ പറച്ചിൽ അങ്ങനെയല്ല. ഭോപാലിൽ സംഘടിപ്പിച്ച ഒരു റാലിയിലാണ് ഒരു രാജ്യത്തിന് വ്യത്യസ്ത വ്യക്തി നിയമങ്ങളുമായി മുന്നോട്ട് പോകാനാകില്ലെന്നും ഭരണഘടനയും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുമെല്ലാം ഏക സിവിൽ കോഡിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ടെന്നും നരേന്ദ്ര മോഡി വ്യക്തമാക്കിയത്. 
ഒരു പൊതുപരിപാടിയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഇത്രയും ഗൗരവത്തിൽ പറയുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ ഈ പറച്ചിൽ അത്ര എളുപ്പത്തിൽ അവഗണിക്കാവുന്നതല്ല. ഏക സിവിൽ കോഡ് നടപ്പാക്കിയാലും ഇല്ലെങ്കിലും അതിന്റെ പേരിൽ രാജ്യത്ത് കുളം കലക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് വ്യക്തം.  രാജ്യത്തെ മതപരമായി വിഭജിക്കാനുള്ള ഏറ്റവും നല്ല ആയുധമാണ് ഏക സിവിൽ കോഡ് എന്ന് പ്രധാനമന്ത്രി ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. വർഗീയമായ ധ്രുവീകരണത്തി്‌നുള്ള തുറുപ്പ് ചീട്ടാണ് അത്. പൊതുതെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഈ വജ്രായുധത്തെ പരമാവധി ഉപയോഗിക്കുകയെന്നതാണ് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും തന്ത്രം.
ഏക സിവിൽ കോഡിനെ വീണ്ടും പൊതുസമൂഹത്തിലേക്ക് ഇറക്കി വിട്ടതിലൂടെ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി ലക്ഷ്യം വെച്ചിട്ടുള്ളത്. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ശക്തമായ വർഗീയ ചേരിതിരിവുണ്ടാക്കി അത് മുതലെടുത്ത് വീണ്ടും അധികാരത്തിലെത്തുകയെന്നതാണ് ആദ്യത്തെ കാര്യം. മണിപ്പൂർ സംഘർഷം അടക്കം ഭരണ പരാജയത്തെ തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുകയെന്നതാണ് രണ്ടാമത്തെ കാര്യം. ഭരണം തീർത്തും പരാജയമാണെന്നും സർക്കാരിന്റെ വികലമായ നയങ്ങൾ മൂലം രാജ്യം അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണെന്നും സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുറുമുറുപ്പ് ഉയരുന്ന സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള പതിനെട്ടാമത്തെ അടവാണ് ഏക സിവിൽ കോഡ് എന്ന് പ്രധാനമന്ത്രിക്ക് നന്നായറിയം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾക്കിടയിൽ രൂപപ്പെട്ട ഐക്യത്തെ പൊളിച്ചടുക്കുകയെന്നതാണ് മൂന്നാമത്തെ കാര്യം. 
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് തുരത്താൻ വേണ്ടി മറ്റ് അഭിപ്രായ വ്യത്യാസങ്ങലെല്ലാം മാറ്റിവെച്ച് പതിനേഴോളം പാർട്ടികൾ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചതും അതിനുള്ള കാര്യങ്ങൾ യോഗം ചേർന്ന് കൈക്കൊണ്ടതും ഐക്യത്തിന്റെ ഫോർമുല ഉരുത്തിരിഞ്ഞതുമെല്ലാം പ്രധാനമന്ത്രിയെ വല്ലാതെ വിറളി പിടിപ്പിക്കുന്നുണ്ട്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഭരണം കൈവിട്ടു പോകുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. 
പ്രധാനമന്ത്രി ഇറക്കിവിട്ട ഏക വിവിൽ കോഡ് ഭൂതം അദ്ദേഹത്തിന് വേണ്ടി പണി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ കക്ഷികളെല്ലാം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇത് സംബന്ധിച്ച് ഇന്ന് രാജ്യത്ത് നടക്കുന്ന ചർച്ചകളിലൂടെ തന്നെ വ്യക്തം. ഭരണ പരാജയത്തിന്റെ പേരിൽ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളിൽ നിന്ന് തലയൂരാൻ പറ്റുന്ന രീതിയിൽ എല്ലാവരും ഏക സിവിൽ കോഡിന്റെ വാലിൽ തൂങ്ങുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി രാജ്യത്തെ പൊതുസമൂഹത്തിലേക്ക് ഇതിന്റെ നീര് ഉറ്റിച്ചത്. അത് അദ്ദേഹം പ്രതീക്ഷിച്ചപോലെ തന്നെ നടക്കുന്നുണ്ട്. 

ഏക സിവിൽ കോഡിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചെറിയ തോതിലെങ്കിലും ആശക്കുഴപ്പവും അനൈക്യത്തിന്റെ ചില സൂചനകളും കണ്ടുതുടങ്ങുന്നുവെന്നതും പ്രധാനമന്ത്രിയെയും സംഘപരിവാറിനെയും സംബന്ധിച്ച് ആഹ്‌ളാദകരമായ കാര്യമാണ്. ആം ആദ്മി പാർട്ടി ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തുള്ള ചില പാർട്ടികളെങ്കിലും ഏക സിവിൽ കോഡിന് പിന്തുണയുമായി ഇനിയും എത്തിയേക്കാനുള്ള സാധ്യതയും തള്ളാനാവില്ല.  വിവിധ സംസ്ഥാനങ്ങളിലെ മത-സാമുദായിക സമവാക്യങ്ങളാണ് മിക്ക പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും നിലനിൽപ് തീരുമാനിക്കുന്നതെന്നതിനാൽ ഏക സിവിൽ കോഡിന്റെ കാര്യത്തിൽ വളരെ സൂക്ഷിച്ചു മാത്രമേ മിക്ക രാഷ്ട്രീയ പാർട്ടികളും നിലപാട് എടുക്കുകയുള്ളൂ. അതേസമയം സി.പി.എം, സി.പി.ഐ,  ഡി. എം.കെ, സമാജ്‌വാദി പാർട്ടി, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളെല്ലാം തന്നെ ഏക സിവിൽ കോഡിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. 
ഏക സിവിൽ കോഡിന്റെ പേരിൽ കോൺഗ്രസിനെ താൽക്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. കർണാടകയിൽ നേടിയ ഉജ്വല വിജയം കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചന ഉയർത്തുന്നുണ്ട്. ഈ ഒറ്റ വിജയത്തിന്റെ പിൻബലത്തിൽ പ്രതിപക്ഷ കൂട്ടായ്മയിൽ സുപ്രധാന റോൾ വഹിക്കാൻ കോൺഗ്രസിന് കഴിയുന്നുമുണ്ട്. പ്രതിപക്ഷ കക്ഷികൾ ഇതുവരെ ഒരു വിളിപ്പാടകലെ മാത്രം നിർത്തിയിരുന്ന കോൺഗ്രസ് പാർട്ടി കർണാടക തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ ഐക്യത്തിന്റെ ലീഡ് റോൾ ഏറ്റെടുത്തിരിക്കുകയാണ്. ദേശീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന്റെ പങ്കാളിത്തം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഒരു ദേശീയ മുഖം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന കാര്യത്തിൽ തർക്കമില്ല.  ഇത് പ്രധാനമന്ത്രിയെയും സംഘപരിവാറിനെയും വലിയ തോതിൽ അസ്വസ്ഥരാക്കുന്നുണ്ട്. 
ഏക സിവിൽ കോഡിന്റെ കാര്യത്തിൽ കോൺഗ്രസിൽ താൽക്കാലികമായെങ്കിലും പ്രതിസന്ധി സൃഷ്ടിക്കാനായെന്നത് അവരെ ആഹഌദഭരിതരാക്കുകയാണ്. ഏക സിവിൽ കോഡിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വിശദമായ ചർച്ചകൾക്ക് ശേഷം പാർലമെന്റിൽ ഇത് സംബന്ധിച്ച് അഭിപ്രായം പറയാമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. വലിയ കൺഫ്യൂഷൻ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നുവെന്ന് വ്യക്തം. 
രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകൾ അടുത്തു വരുമ്പോൾ ഇപ്പോൾ ഏക സിവിൽ കോഡിൽ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിന്റെ ഭയം. കാരണം ഇവിടങ്ങളിൽ വർഗീയ ധ്രുവീകരണം തെരഞ്ഞെടുപ്പ് ഫലത്തെ വലിയ തോതിൽ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ഏക സിവിൽ കോഡിനെ എതിർത്തുകൊണ്ട് നിലപാട് എടുത്താൽ ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയം കോൺഗ്രസിനുണ്ട്. ഏക സിവിൽ കോഡിനെ എതിർത്താൽ മുസ്ലിം  പ്രീണനമെന്ന ആക്ഷേപം ബി.ജെ.പി തെരഞ്ഞെടുപ്പിൽ ശക്തമാക്കുകയും ചെയ്യും. എന്തൊക്കെ മതേതരത്വം പറഞ്ഞാലും ഹിന്ദുത്വ വോട്ടുകളെ കോൺഗ്രസും ഭയപ്പെടുന്നുണ്ടെന്നർത്ഥം. ഇക്കാര്യങ്ങളൊക്കെ കൊണ്ടു തന്നെ ഏക സിവിൽ കോഡിന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. 
ഏക സിവിൽ കോഡുമായി കുളം കലക്കാനിറങ്ങിയ നരേന്ദ്ര മോഡിക്ക് ഓർക്കാപ്പുറത്ത് അടി കിട്ടിയത് ക്രിസ്ത്യൻ സമുദായത്തിൽ നിന്നാണ്. മുസ്‌ലിം - ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിൽ അടിപ്പിച്ച് ചോര കുടിക്കാൻ കുറുക്കനെ പോലെ കാത്തിരുന്ന മോഡിക്ക് പക്ഷേ ഇവിടെ അടി തെറ്റി. ഏക സിവിൽ കോഡിനെതിരെ ശക്തമായ നിലപാടുമായാണ് ക്രിസ്ത്യൻ മതമേധാവികൾ രംഗത്തെത്തിയത്. ഏക സിവിൽ കോഡ് മുസ്‌ലിം മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാജ്യത്തെ മുഴുവൻ മത വിഭാഗങ്ങളെയും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുമെന്നും ബിഷപ്പുമാർ ഉറക്കെ പ്രഖ്യാപിച്ചതോടെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്. മണിപ്പൂരിലേതടക്കം സർക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളിൽ നിന്ന് തലയൂരാൻ കഴിയാത്തതിനാലാണ് ഇപ്പോൾ ഏക സിവിൽ കോഡുമായി നരേന്ദ്ര മോഡി രംഗത്തിറങ്ങിയിരിക്കുന്നെതന്നും അവർ പരസ്യമായി പറയുകയും ചെയ്തു. ഈ തിരിച്ചടി മോഡിയും കൂട്ടരും ഒട്ടും പ്രതീക്ഷിച്ചതല്ല.

എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തെറ്റായിപ്പോകുന്നു. രാജ്യത്തെ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും നിരാശയും പടരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുന്നു. പ്രധാനമന്ത്രിക്കസേരയിൽ ഇനിയൊരു ഊഴം ഉണ്ടാകില്ലെന്ന ഭയം നരേന്ദ്ര മോഡിയെ തളർത്തുകയാണ്. ഭയം മനസ്സിനെ കീഴടക്കുമ്പോൾ ഒരു തരം വിഭ്രാന്ത്രി പടരുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആ വിഭ്രാന്തിയുടെ പരസ്യമായ പ്രകടനമാണ് ഏക സിവിൽ കോഡിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ.

 

Latest News