Sorry, you need to enable JavaScript to visit this website.

വെള്ളരിക്കാപ്പട്ടണമല്ല; ജപ്തി തടസ്സപ്പെട്ടതില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശം

കൊച്ചി- കളമശ്ശേരിയിലെ പ്രീത ഷാജിയുടെ വീടിന്റെ ജപ്തി നടപടികള്‍ തടസ്സപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. വെള്ളരിക്കാപ്പട്ടണം അല്ലെന്നും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. നിയമപരമായ പരിഹാരം സാധ്യമല്ലെങ്കില്‍ സര്‍ക്കാരിനു വീട്ടമ്മയെ പുനരധിവസിപ്പിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രീത ഷാജിയുടെ വീട് ലേലത്തിനെടുത്ത വ്യക്തി നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിനിടെയാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ നിയമ സംവിധാനം തകരും. ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമാണെന്ന് ഓര്‍മ വേണം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന വിഷയമായതില്‍ ഉത്തരവു നടപ്പാക്കാന്‍ സാവകാശം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അസാധാരണ വിഷയമാണിതെന്നും കോടതിക്കു കണ്ണടയ്ക്കാനാവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ആശങ്കകള്‍ മനസിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കലക്ടര്‍ എന്നിവരെ കക്ഷി ചേര്‍ത്തു.
 

Latest News