Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗരതി നിയമവിധേയമാക്കുമെന്ന് സൂചന; നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ വാദം തുടരവേ  വ്യക്തമായ നിലപാടെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. ഉചിതമായ തീരുമാനം സുപ്രീംകോടതിക്ക് കൈക്കൊള്ളാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
ഇതിനിടെ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന തരത്തിലുള്ള ഉത്തരവ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടാകുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. 
സ്വവര്‍ഗരതി നിയമ വിധേയമാക്കിയാല്‍ അതിനെ എതിര്‍ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് അനുകൂലമായോ, പ്രതികൂലമായോ നിലപാടെടുക്കാന്‍ കേന്ദ്രം തയ്യാറായില്ല.  വിഷയത്തില്‍ രണ്ടാം ദിവസവും വാദം തുടരുകയാണ്.
ഐ.പി.സി 377-ാം വകുപ്പനുസരിച്ച് ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. ഇതിന്റെ നിയമസാധുത പരിശോധിക്കുന്ന ഹരജികളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. ഇവരുടെ വിവാഹം, ഒന്നിച്ച് ജീവിക്കല്‍, വിവാഹ മോചനം എന്നീ കാര്യങ്ങളും  പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വിഷയത്തിന് പുറത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് 377-ാം വകുപ്പിന്റെ നിയമസാധുത മാത്രം പരിശോധിക്കുന്നത്.
വിഷയത്തില്‍ കൃത്യമായ നിലപാടെടുത്തില്ലെങ്കിലും അനുകൂലമായ ഉത്തരവുണ്ടാവുകയാണെങ്കില്‍ ചില വ്യക്തതകള്‍ ഇതില്‍ വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് 377-ാം വകുപ്പിന്റെ പരിധിയില്‍ ഇപ്പോള്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വേഴ്ചയും ഉള്‍പ്പെടും.
വകുപ്പിന് നിയമസാധുത നല്‍കുമ്പോള്‍ ഇക്കാര്യത്തിലും വ്യക്തത വരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.  2013-ല്‍ ആയിരുന്നു 377-ാം വകുപ്പ് ക്രിമിനല്‍ കുറ്റമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്താണ് ഹരജികള്‍ സമര്‍പിക്കപ്പെട്ടത്.
അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രത്യക്ഷ നിലപാട് എടുക്കാതെ മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
 
 

Latest News