Sorry, you need to enable JavaScript to visit this website.

ആംബുലന്‍സ് ലഭിച്ചില്ല; അമ്മയുടെ മൃതദേഹവുമായി മകന്‍ ആശുപത്രിയിലെത്തിയത് ബൈക്കില്‍

ഭോപ്പാല്‍- പാമ്പു കടിയേറ്റു മരിച്ച അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് സ്വന്തം ബൈക്കില്‍ കെട്ടിവച്ച് ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ ടിക്കംഗഡിലാണ് അതിദയനീയമായ സംഭവം. യുവാവ് അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായതോടെ അധികൃതര്‍ക്കും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.  മസ്തപൂര്‍ ഗ്രാമവാസിയായ കുന്‍വര്‍ ബായ് എന്ന മധ്യവയസ്‌ക്ക ഞായറാഴ്ചയാണ് പാമ്പുകടിയേറ്റു മരിച്ചത്. സമീപത്തെ മോഹന്‍ഗഡിലെ കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി 35 കിലോമീറ്റര്‍ അകലെയുള്ള ടിക്കംഗഗഡ് ജില്ലാ ആസ്ഥാനത്തേക്കു കൊണ്ടു പോകാന്‍ ഇവരുടെ മകന്‍ രാജേഷിനോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ആംബുലന്‍സ് ഏര്‍പ്പെടുത്തി നല്‍കിയതുമില്ല. 

തുടര്‍ന്ന് യുവാവ് ഒരു ബന്ധുവിന്റെ സഹായത്തോടെ സ്വന്തം ബൈക്കില്‍ അമ്മയുടെ മൃതദേഹം വച്ചു കെട്ടി കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആശുപത്രി അധികൃതര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് മൃതദേഹം തിരികെ വീട്ടിലെത്തിച്ചത്.

പാമ്പുകടിയേറ്റ അമ്മയെ രാജേഷ് ചികിത്സയ്ക്കായി ആദ്യം തൊട്ടടുത്ത ക്ഷേത്രത്തിലേക്കാണ് കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നും പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും ആരോഗ്യ വകുപ്പ് അറിയിച്ചതായി ജില്ലാ കലക്ടര്‍ അഭിജീത്ത് അഗര്‍വാള്‍ പറഞ്ഞു. മൃതദേഹം തിരികെ വീട്ടിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം ആംബുലന്‍സ് എര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 108ലേക്ക് വിളിച്ചിരുന്നെങ്കില്‍ ആംബുലന്‍സ് ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News