ചില്ലറയെ ചൊല്ലി തര്‍ക്കം: ശൗചാലയത്തില്‍ 50 കാരന് തലക്കടി

തലശ്ശേരി  - തലശ്ശേരി  പുതിയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ 50 കാരന് കരാര്‍ തൊഴിലാളികളില്‍നിന്നും തലക്ക് അടിയേറ്റു. 100 രൂപയുടെ നോട്ടുമായി ശൗചാലയത്തിലെത്തിയ ആള്‍ക്കാണ് 95 രൂപയുടെ നാണയത്തുട്ടുകളും അപ്രതീക്ഷിതമായി തലക്കടിയും കിട്ടിയത്.  ആറളത്തെ ഷാഹിദ മന്‍സിലില്‍ അശറഫിനാണ് മര്‍ദനമേറ്റത്.പരിക്കേറ്റ അഷ്‌റഫിന്റെ പരാതിയില്‍ കേസെടുത്ത തലശ്ശേരി പോലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.ബിഹാര്‍ സ്വദേശികളായ വിനോദ് കുമാര്‍, ശിവകുമാര്‍  എന്നിവരാണ് അറസ്റ്റിലായത്.  ഇരുവരും കംഫര്‍ട്ട് സ്റ്റേഷനിലെ കരാര്‍ തൊഴിലാളികളാണ്.ഇന്ത്യന്‍ ശിക്ഷാ നിയമം 308,324 വകുപ്പിലാണ് കേസ്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്റ് ചെയ്തു. വ്യാഴാഴ്ച  രാത്രി 10 മണിയോടെ മൂത്രമൊഴിക്കാന്‍ കംഫര്‍ട്ട് സ്റ്റേഷനിലെത്തിയ അശ്‌റഫിന്റെ കൈയില്‍ 100 രൂപയുടെ ഒറ്റനോട്ടും ചില്ലറയായി മൂന്നു രൂപയും മാത്രമേ ഉണ്ടായുള്ളൂ.അഞ്ചു രൂപയാണ് മൂത്രമൊഴിക്കാനുള്ള ചാര്‍ജ്. മൂന്ന് രൂപ കൊടുത്തെങ്കിലും  അഞ്ചു രൂപ തന്നെ വേണമെന്ന് നിര്‍ബന്ധിച്ചതിനാല്‍ അശ്‌റഫ് 100 രൂപ നോട്ട് നല്‍കി. ബാക്കി 95 രൂപയുടെ ചില്ലറ വാരി നല്‍കിയപ്പോള്‍ അശ്‌റഫ് വാങ്ങിയില്ല.വാക്ക് തര്‍ക്കത്തിനിടയില്‍ പണം വാങ്ങാതെ തിരിഞ്ഞു നടക്കുകയായിരുന്ന അശ്‌റഫിനെ വിനോദും ശിവകുമാറും ചേര്‍ന്ന് മുളവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.

 

Latest News