Sorry, you need to enable JavaScript to visit this website.

ഗോഫസ്റ്റ് വിമാനങ്ങള്‍ വീണ്ടും; ഡി.ജി.സി.എ പ്രത്യേക പരിശോധന നടത്തും

ന്യൂദല്‍ഹി- നിര്‍ത്തിവെച്ച ഗോഫസ്റ്റ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നതിന് സജ്ജമായോ എന്നറിയാന്‍  ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ജൂലൈ നാല് മുതല്‍ ആറു വരെ ദല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ പ്രത്യേക ഓഡിറ്റ് നടത്തും. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ഗോഫസ്റ്റിന്റെ സന്നദ്ധതയാണ് പരിശോധിക്കുന്നത്.
ഗോഫസ്റ്റ് റെസലൂഷന്‍ പ്രൊഫഷണല്‍ (ആര്‍പി) ബുധനാഴ്ച സമര്‍പ്പിച്ച പുനരാരംഭിക്കല്‍ പദ്ധതിയുടെ പ്രാഥമിക അവലോകനത്തിന് ശേഷമാണ്  സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍  പ്രത്യേക ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചതെന്നും എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അര്‍ഹത പാലിക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഒരു മുതിര്‍ന്ന റെഗുലേറ്ററി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യയുടെ പാപ്പരത്വ നിയമത്തിന് കീഴില്‍ വീണ്ടും പറന്നയുരുന്ന ആദ്യത്തെ പ്രധാന ഇന്ത്യന്‍ വിമാനക്കമ്പനിയായി ഗോ ഫസ്റ്റ് മാറിയേക്കാം. ജെറ്റ് എയര്‍വേയ്‌സിന് ഇതുവരെ അതു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
450 കോടി രൂപയുടെ ഇടക്കാല ധനസഹായത്തിനായി  കമ്മറ്റിയുടെ അനുമതി നേടിയ ശേഷം എയര്‍ലൈനിന്റെ റെസല്യൂഷന്‍ പ്രൊഫഷണലായ ശൈലേന്ദ്ര അജ്‌മേരയും മുന്‍ സി.ഇ.ഒ കൗശിക് ഖോനയും ബുധനാഴ്ച ഡി.ജി.സി.എ മേധാവി വിക്രം ദേവ് ദത്ത് മുമ്പാകെ രണ്ട് മണിക്കൂര്‍ നീണ്ട അവതരണം നടത്തിയിരുന്നു. 26 വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്. 22 എണ്ണം ഉപയോഗിക്കാനും നാലെണ്ണം സ്റ്റാന്‍ഡ്‌ബൈയില്‍ സൂക്ഷിക്കാനുമാണ് പദ്ധതി.  22 വിമാനത്താവളങ്ങളിലേക്കും 78 റൂട്ടുകളിലേക്കും ഏകദേശം 160 പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.
ഗോ ഫസ്റ്റിനോട് അതിന്റെ പ്ലാന്‍ ഔപചാരികമായി എത്രയും വേഗം സമര്‍പ്പിക്കാന്‍ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. എയര്‍ലൈനിന്റെ അവകാശവാദങ്ങള്‍  റെഗുലേറ്റര്‍ പരിശോധിക്കും.
ഉപയോഗിക്കാനിരിക്കുന്ന വിമാനത്തിന്റെ അവസ്ഥ പരിശോധിച്ച ശേഷം സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്ന് ഉറപ്പാക്കും. എയര്‍ലൈന്‍സിന് ആവശ്യമായ കോക്ക്പിറ്റും ക്യാബിന്‍ ക്രൂവും എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരും ഉണ്ടോ എന്ന് നോക്കും. സുരക്ഷ പരമപ്രധാനമായതിനാല്‍ അവരുടെ എല്ലാ നിര്‍ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിസിഎ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News