Sorry, you need to enable JavaScript to visit this website.

മുസ്ഹഫ് കത്തിക്കൽ: അപലപിച്ച് മുസ്‌ലിം ലോകം

ജിദ്ദ - സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിനു സമീപം ഒരു തീവ്രവാദി വിശുദ്ധ മുസ്ഹഫ് കോപ്പി കത്തിച്ചതിനെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് മുസ്‌ലിം ലോകം. വിദ്വേഷപരവും ആവർത്തിക്കപ്പെടുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരിക്കലും ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയില്ലെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവിച്ചു. ഇത്തരം പ്രവൃത്തികൾ വെറുപ്പും വംശീയതയും പ്രോത്സാഹിപ്പിക്കുകയും, സഹിഷ്ണുതയും മിതവാദവും പ്രചരിപ്പിക്കാനും തീവ്രവാദം നിരാകരിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തുരങ്കംവെക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് ആവശ്യമായ പരസ്പര ബഹുമാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. 


സ്റ്റോക്ക്‌ഹോമിൽ തീവ്രവാദികൾ മുസ്ഹഫ് കോപ്പി അഗ്നിക്കിരയാക്കിയതിനെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും ശക്തമായ ഭാഷയിൽ അപലപിച്ചു. വിദ്വേഷവും വെറുപ്പും തീവ്രവാദവും സൂചിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ തടയാൻ സ്വീഡിഷ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം. ഹീനവും സഹിഷ്ണതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമായ ഇത്തരം ചെയ്തികളുടെ ഫലമായ എല്ലാ പ്രതികരണങ്ങളുടെയും ഉത്തരവാദിത്തം സ്വീഡിഷ് അധികൃതർക്കാകും. നിരുത്തരവാദപരമായ ഇത്തരം പ്രവൃത്തികൾ ലോക മുസ്‌ലിംകളുടെ വികാരങ്ങൾക്ക് തിരികൊളുത്തുന്നതിലേക്ക് നയിക്കും. നിയമപരവും ധാർമികവുമായ മാർഗങ്ങളിലൂടെയും എല്ലാവരുടെയും സഹകരണത്തോടെയും ഇത്തരം പ്രവൃത്തികൾ തടയണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. 


സ്റ്റോക്ക്‌ഹോമിൽ മുസ്ഹഫ് കോപ്പി കത്തിച്ചതിനെ മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) കടുത്ത ഭാഷയിൽ അപലപിച്ചു. ബലിപെരുന്നാൾ ദിനത്തിൽ മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന ഹീനകൃത്യമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ പോലീസ് സംരക്ഷണയിലാണ് സ്വീഡിഷ് തലസ്ഥാനത്ത് മുസ്ഹഫ് കോപ്പി കത്തിച്ചത്. സ്വാതന്ത്ര്യത്തിന്റെ യഥാർഥ ആശയങ്ങൾക്ക് ഇത്തരം ചെയ്തികൾ അപകീർത്തിയുണ്ടാക്കുന്നു. വിശുദ്ധമായതിനെ ബഹുമാനിക്കണമെന്നും ഏതെങ്കിലും കാരണത്താൽ പ്രകോപനം സൃഷ്ടിച്ച് അതിനെതിരെ വികാരങ്ങൾ ഇളക്കിവിടരുതെന്നും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആവശ്യപ്പെടുന്നു. വിദ്വേഷം ഉയർത്തിവിടുകയും മതവികാരം ഇളക്കിവിടുകയും ചെയ്യുന്ന, തീവ്രവാദത്തിന്റെ അജണ്ടകളെ മാത്രം സേവിക്കുന്ന ചെയ്തികളുടെ അപകടങ്ങൾക്കെതിരെ റാബിത്വ സെക്രട്ടറി ജനറലും ഉന്നത പണ്ഡിതസഭാംഗവും ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അൽഈസ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. 


തുർക്കിയും കുവൈത്തും അടക്കം നിരവധി അറബ്, മുസ്‌ലിം രാജ്യങ്ങൾ സംഭവത്തെ രൂക്ഷമായി അപലപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത്തരം പ്രവൃത്തികൾ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തുർക്കി വിദേശ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. ബലിപെരുന്നാൾ ദിനത്തിൽ മുസ്ഹഫ് കോപ്പി കീറിപ്പറിച്ച് കത്തിക്കുന്നതിലേക്ക് നയിച്ച പ്രതിഷേധ പ്രകടനം മസ്ജിദിനു പുറത്ത് നടത്താൻ അനുവദിച്ച സ്വീഡിഷ് പോലീസ് നടപടിയിൽ മസ്ജിദ് പ്രതിനിധികൾ അസംതൃപ്തരാണെന്ന് മസ്ജിദ് ഡയറക്ടറും ഇമാമുമായ മഹ്മൂദ് ഖൽഫി പറഞ്ഞു. പ്രകടനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ മസ്ജിദ് പോലീസിനോട് നിർദേശിച്ചു. നിയമ പ്രകാരം അത് സാധ്യമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യേണ്ടതില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു -പ്രസ്താവനയിൽ മഹ്മൂദ് ഖൽഫി പറഞ്ഞു. 


മനോഹരമായ സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിനു സമീപം പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് സ്വീഡിഷ് പതാകകൾ വീശി സൽവാൻ മോമിക എന്ന തീവ്രവാദി മുസ്ഹഫ് കോപ്പി പിച്ചിച്ചീന്തി തീക്കത്തിച്ച് വിശുദ്ധ ഗ്രന്ഥത്തെ ആവർത്തിച്ച് അവഹേളിച്ചത്. സ്വീഡനിൽ ഖുർആൻ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഇറാഖി അഭയാർഥിയാണ് സൽവാൻ മോമിക. മുസ്ഹഫിനു മുകളിൽ ഉപ്പിട്ട് ഉണക്കിയ ഒരു തുണ്ട് പന്നിയിറച്ചി വെച്ച് കാൽപാദം ഉപയോഗിച്ച് ഖുർആനിൽ മോമിക ആവർത്തിച്ച് ചവിട്ടുകയും ചെയ്തു. ബലിപെരുന്നാൾ ആഘോഷിക്കുന്ന മുസ്‌ലിം സമൂഹത്തെ ഞെട്ടിക്കാനും പകയുണ്ടാക്കാനും ഉദ്ദേശിച്ചുള്ള ഒരു രംഗമായിരുന്നു അത്. എന്നാൽ മസ്ജിദിനു പുറത്ത് തടിച്ചുകൂടിയ 200 ഓളം വരുന്ന ആളുകൾ ഇതിനെ പരിഹസിക്കുകയും നിരാകരിക്കുകയും അവഗണിക്കുകയും ചെയ്തു. 
 

Latest News