Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശികളുടെ തിരിച്ചുപോക്ക് തുടരും; പുതിയ നയങ്ങള്‍ വിജയിച്ചുവെന്ന് വിലയിരുത്തല്‍

റിയാദ് - ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾ സൗദി അറേബ്യ വിടുന്നത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻകൈയെടുത്ത് നടപ്പാക്കുന്ന പുതിയ സാമ്പത്തിക നയങ്ങളുടെയും സൗദിവൽക്കരണ ശ്രമങ്ങളുടെയും ശ്രദ്ധേയമായ വിജയമാണ് വ്യക്തമാക്കുന്നതെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് വിലയിരുത്തി. 

ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി 2020 ഓടെ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായി കുറയ്ക്കുന്നതിന് സൗദി അറേബ്യ ലക്ഷ്യമിടുന്നു. ലെവികൾ വർധിപ്പിക്കുന്നതിന്റെയും സൗദിവൽക്കരണ ശ്രമങ്ങളുടെയും ഫലമായി ഈ വർഷം സൗദിയിൽ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്


പെട്രോൾ വരുമാനം കാരണം വിദേശത്തേക്ക് ഡോളർ കയറ്റി അയക്കുന്ന രാജ്യമെന്നോണമാണ് നേരത്തെ സൗദി അറേബ്യയെ കണ്ടിരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ഘടന മാറ്റിവരക്കുന്നതിനും വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ വിജയിച്ചെന്നാണ് തൊഴിൽ വിപണിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 
കമ്പനികളെയും വ്യാപാര സ്ഥാപനങ്ങളെയും ബിസിനസ് മാന്ദ്യം ബാധിച്ചിട്ടുണ്ടെങ്കിലും വിദേശികൾക്കുള്ള ലെവി കൂടുതൽ ഉയർത്തുന്നതിനുള്ള തീരുമാനവുമായി സൗദി അറേബ്യ മുന്നോട്ടുപോവുകയാണ്. 


പ്രവാസി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയുടെ ആകർഷണീയത ചോർത്തിക്കളയുന്ന ഘടകമാണിത്. അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യയിലേക്ക് കഴിഞ്ഞ ദശകങ്ങളിൽ വിദേശ തൊഴിലാളികൾ പ്രവഹിക്കുകയായിരുന്നു. 


സൗദിവൽക്കരണ നയങ്ങളിലൂടെ വിദേശികളുടെ പ്രവാഹത്തിന് തടയിടുന്നതിനാണ് സൗദി അറേബ്യ ഇപ്പോൾ ലക്ഷ്യമിടുന്നത്. 
ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ ആറു ശതമാനം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷാദ്യം മുതൽ ഈ വർഷം ആദ്യ പാദാവസാനം വരെയുള്ള കാലത്ത് വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ ഏഴു ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. 


ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടെങ്കിലും സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യത്തിനിടെ സ്വദേശികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് താൽക്കാലിക പ്രയാസങ്ങൾ നേരിടുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പെട്രോൾ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന നൽകുന്നു. 


.
 

Latest News