ഏക സിവിൽ കോഡ് വന്നാൽ ഇസ്ലാം പൊളിഞ്ഞ് പാളീസാവുമെന്ന് സംഘി ടീംസ് മാത്രമല്ല മുസ്ലിംകളിലെ ചിലരും കരുതുന്നുണ്ട്. ആ പുലി വന്നാൽ എന്താണ് സംഭവിക്കാൻ പോവുന്നത്. ഒരു ഭാര്യയിരിക്കേ മറ്റൊരു സ്ത്രീയെ കല്ല്യാണം കഴിക്കാൻ പറ്റില്ല. അങ്ങനെയെങ്കിൽ ഇസ്ലാമിനെവിടെയാണ് പരിക്ക്. ഒരു വിവാഹമാണ് ഏറ്റവും ഉത്തമം എന്നല്ലേ ഖുർആനും പറഞ്ഞിട്ടുള്ളത്. അനുവാദമുണ്ടായിട്ടും കൂടുതൽ കെട്ടുന്നവരിപ്പോൾ ആയിരത്തിൽ ഒരാൾ പോലെങ്കിലുമുണ്ടോ ?
ഈ പുലി വന്ന് രണ്ടാം കെട്ട് നിർത്തിയാൽ മുസ്ലിം ജനസംഖ്യാ വളർച്ച കുറയുമെന്നാണ് നാഗ്പൂരിലെ ചിന്തകർ കണക്ക് കൂട്ടുന്നത്. അത്പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. കാരണമെന്താണ് ? രാജ്യത്തെ ഭൂരിഭാഗം മുസ്ലിംകളും പട്ടികജാതിക്കാരേക്കാൾ താഴ്ന്ന സാമൂഹ്യാവസ്ഥയിൽ ജീവിക്കുന്നവരാണ്. പഠിക്കാൻ സ്കൂളില്ല. സ്കൂൾ ഉണ്ടെങ്കിൽ തന്നെ ദാരിദ്ര്യം കൊണ്ട് പണിക്ക് പോകേണ്ടി വരുന്നു. കുടുംബത്തിൽ കൂടുതൽ ഏണിംഗ് മെമ്പേഴ്സിനെ ഉണ്ടാക്കാൻ കൂടുതൽ കുട്ടികളെ പ്രസവിക്കുന്നു. മുസ്ലിം ജനസംഖ്യ കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ ഏക സിവിൽ കോഡിനേക്കാൾ ആദ്യം കൊണ്ട് വരേണ്ടത് അവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ നിലവാരം മെച്ചപപ്പെടുത്തുന്ന നടപടികളാണ്. ഉള്ള സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറയ്ക്കുന്ന മോദി ടീംസിൽ നിന്ന് പക്ഷേ അത്തരമൊരു നടപടി പ്രതീക്ഷിക്കാമോ? ഒരിക്കലുമില്ല. മാത്രമല്ല വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള സമൂഹങ്ങളിലാണ് ചെറുപ്പത്തിൽ വിവാഹം നടക്കുക. ജാതകപ്പൊരുത്തം വേണ്ടാത്തതുകൊണ്ടും ബ്രഹ്മചര്യം ഭക്തിയുടെ ഭാഗമല്ലാത്തതിനാലും വിവാഹിതരാവാൻ അവർക്ക് മറ്റ് തടസങ്ങളൊന്നുമില്ല. ഏക സിവിൽ നിയമം വന്നാലും ദരിദ്ര മുസ്ലിം ജനന നിരക്ക് കുറയില്ലെന്നർത്ഥം.
ഏക സിവിൽ കോഡ് വരുന്നത് കൊണ്ട് മറ്റൊന്ന് സംഭവിക്കാൻ പോകുന്നത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ സ്വത്ത് കിട്ടുമെന്നതാണ്. ഇത് ഇന്ത്യയിലെ എത്ര മുസ്ലിംകളെ ബാധിക്കുമെന്നറിയാൻ ഉത്തരേന്ത്യയിലും മറ്റും പുഴുക്കളെ പോലെ നരകിച്ച് ജീവിക്കുന്ന മുസ്ലിം ഗല്ലികളിൽ പോയാൽ മതി. ഞാൻ നേരിൽ കണ്ടതാണ്. പിൻതലമുറകൾക്ക് ഭാഗിക്കാൻ അവർക്ക് ആകെയുള്ളത് ഒരു ടാർപോളിൻ ഷീറ്റോ ചപ്പാത്തിക്കല്ലോ മാത്രമാണ്.
എന്നാൽ മധ്യവർഗ - വരേണ്യ മുസ്ലിംകളെ തുല്യ സ്വത്ത് വ്യവസ്ഥ ബാധിക്കും. ഇതിനെ മറി കടക്കാൻ രണ്ട് കാര്യങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. വിവാഹ സമയത്ത് പെൺകുട്ടികൾക്ക് കൊടുക്കുന്ന സ്വർണവും സമ്മാനങ്ങളും ഓഹരിയായി കണക്കാക്കുമെന്നതാണ് ഒന്ന്. മറ്റൊന്ന് പിതാവ് ജീവിച്ചിരിക്കേ ആൺകുട്ടികൾക്ക് കൂടുതൽ സ്വത്ത് നൽകിയേക്കും.
ഇനി തുല്ല്യ സ്വത്ത വ്യവസ്ഥ വന്നാലും സംഘി സ്വപ്നങ്ങൾ പൂവണിയില്ലെന്നതിന് തെളിവാണ് സമുദ്ര തീര രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മുസ്ലിംകളിലെ മരുമക്കത്തായ സമ്പ്രദായം. ഇസ്ലാം പൊളിയുമെന്ന് ശങ്കയുള്ളവർ ഡോ. മഹ് മൂദ് കൂരിയ ഇന്ത്യൻ മഹാസമുദ്ര തീര രാജ്യങ്ങളിൽ നടത്തിയ പഠനം പരിശോധിക്കുന്നത് നന്നാവും. ഷാഫി മദ്ഹബ് പിന്തുടർന്ന് കൊണ്ട് തന്നെ ഇവർ മരുമക്കത്തായവും പിന്തുടരുന്നു. പല സമൂഹങ്ങളിലും പുരുഷന്റെയത്രയോ പുരുഷനേക്കാൾ കൂടുതലോ സ്ത്രീകൾക്ക് സ്വത്താവകാശം കിട്ടുന്നു.
അത് കൊണ്ട് പറയുകയാണ്. നരേന്ദ്ര മോദി വെച്ച കോമൺ സിവിൽ കോഡ് കെണിയിൽ ഈ തെരഞ്ഞെടുപ്പാൻ കാലത്ത് പ്രതിപക്ഷവും മുസ്ലിം സംഘടനകളും തലവെച്ച് കൊടുക്കരുത്.
ഇത്തരമൊരു നിയമത്തെ ആദ്യം ആട്ടിയോടിക്കുക ഹിന്ദുക്കളിലെ ഗോത്ര വർഗക്കാരായിരിക്കുമെന്നുറപ്പാണ്. 1956 ലെ Hindu Law യിൽ ബഹുഭാര്യത്വം വിലക്കിയിട്ടും ഒന്നിലധികം ഭാര്യമാരെ കൊണ്ട് നടക്കുന്നവരാണ് ചില ഗോത്രങ്ങൾ .പിന്തുടർച്ചാവകാശത്തിലും വിചിത്രമായ ആചാരങ്ങളാണ് ഇവർക്കുള്ളത്. ഈ വിഭാഗങ്ങളുടെ പ്രതിഷേധത്തെ പരോക്ഷമായി പിന്തുണക്കുകയാണ് പ്രതിപക്ഷം ആലോചിക്കേണ്ട ഒരു തന്ത്രം: മറിച്ചവർ മോദിയോട് ഏറ്റ്മുട്ടാൻ നിന്നാലുണ്ടാവുന്ന ഹിന്ദു - മുസ്ലിം ധ്രുവീകരണം കണ്ട് ബി.ജെ.പി ക്യാമ്പ് തുള്ളിച്ചാടും . ആ കെണിയിൽ കുടുങ്ങാതെ സ്ട്രാറ്റജിക് സൈലൻസ് ആണ് ഇപ്പോൾ പ്രതിപക്ഷം സ്വീകരിക്കേണ്ട മറ്റൊരു തന്ത്രം. മുസ്ലിംകൾക്കിടയിലെ ആവേശക്കമ്മിറ്റിക്കാരോട് പറയുകയാണ്. തന്ത്രപരമായ പിൻമാറ്റവും ഇസ്ലാമികം തന്നെയാണ്. ഇല്ലെങ്കിൽ ഏകസിവിൽ കോഡിനേക്കാൾ വലിയ ഭീഷണിക്ക് വഴിമരുന്നിടലാവും അത് .