ന്യൂഡൽഹി - രാജ്യത്തെ മതനിരപേക്ഷ പൈതൃകത്തിന് വെല്ലുവിളി ഉയർത്തുന്ന നേരന്ദ്ര മോഡി സർക്കാറിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഏകോപിച്ച നീക്കവുമായി മുന്നോട്ടു പോകവെ പ്രതിപക്ഷ ചേരിയിൽ വിള്ളലുണ്ടാക്കാൻ മോഡി വക വീണ്ടും 'ഏകസിവിൽ കോഡ്' ചൂണ്ട! ഏകീകൃതസിവിൽ കോഡിനായി സംഘപരിവാർ ശക്തികൾ നേരത്തെയും രംഗത്തുവരികയും പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ പല ഘട്ടങ്ങളിലായി തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തതാണ്.
എന്നാൽ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ പാർട്ടികൾ മോഡിയെ വീഴ്ത്താനുള്ള തന്ത്രങ്ങൾക്ക് ഏകോപിച്ച രൂപമുണ്ടാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഇന്നലെ പ്രധാനമന്ത്രി മദ്ധ്യപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമാക്കി ഏകസിവിൽ കോഡ് എന്ന ചൂണ്ടെയെറിഞ്ഞത്. പ്രതിപക്ഷ നീങ്ങളുടെ മുനയൊടിക്കാനും ഭിന്നമായ അഭിപ്രായ പ്രകടനങ്ങളിലൂടെ പ്രതിപക്ഷ കൂട്ടായ്മ പൊട്ടിക്കാനുമുള്ള ആദ്യ രാഷ്ട്രീയ പടക്കമായിരുന്നു മോഡിയുടേത്. ഇത് പ്രതിപക്ഷത്ത് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി ഏകസിവിൽ കോഡ് വീണ്ടും ചർച്ചയ്ക്കായി ചുരുളഴിച്ചത്.
ഇടത് പാർട്ടികളും സമാജ് വാദി പാർട്ടിയും ഡി.എം.കെയും മുസ്‌ലിം ലീഗുമെല്ലാം പതിവുപോലെ തങ്ങളുടെ നിലപാടുകൾ ആവർത്തിച്ചു രംഗത്തുവന്നപ്പോൾ പ്രതിപക്ഷ ചേരിയിൽ ആം ആദ്മി പാർട്ടി പ്രധാനമന്ത്രിയുടെ ആവശ്യത്തിന് കയ്യൊപ്പ് ചാർത്തുംവിധമാണ് ഇത്തവണയും പ്രതികരണം ആവർത്തിച്ചിട്ടുള്ളത്. ഇനി പല പാർട്ടികളും പ്രതികരിക്കാനിരിക്കുന്നു. കോൺഗ്രസാവട്ടെ സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഹിന്ദുത്വ ഫാസിസ്റ്റ് നയസമീപനങ്ങൾക്കുമെതിരെ ശബ്ദുക്കുമ്പോഴും വിഷയത്തിൽ തന്ത്രപരമായ അകലം സ്വീകരിച്ചിരിക്കുകയാണ്. രാജസ്ഥാൻ, മദ്ധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിനെതിരേ കൂടുതൽ ആയുധമാക്കാനും അങ്ങനെ മതധ്രുവീകരണത്തിലൂടെ തങ്ങളുടെ ഹിഡൻ അജണ്ടക്ക് കൂടുതൽ നല്ല പരിസരം ഒരുക്കാനുമാണ് കേന്ദ്ര സർക്കാറും ബി.ജെ.പിയും ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
രാജ്യത്ത് ഏതൊരു പൗരനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ വെള്ളം ചേർക്കാനുള്ള തന്ത്രപരമായ ഇടപെടലാണ് സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനേ ആ നിലയ്ക്ക് തിരിച്ചറിയാനും ഭരണഘടനാ മൂല്യങ്ങൾക്ക് പോറലേൽക്കാതെ സംരക്ഷിക്കാനുമുള്ള ദൗത്യമാണ് കാലം പ്രതിപക്ഷ പാർട്ടികളിൽനിന്ന് പ്രതീക്ഷിക്കുന്നത്. അത്തരമൊരു ലക്ഷ്യത്തിലേക്ക് കൂടുതൽ ദിശാബോധത്തോടെ ഇടപെടാനും സംഘപരിവാർ ചൂണ്ടയിൽ കൊത്തി പ്രതിപക്ഷ മുന്നേറ്റത്തിന് വിള്ളൽ വീഴാതിരിക്കാനും ആവശ്യമായ രാഷ്ട്രീയ ദീർഘവീക്ഷണവും രാഷ്ട്രീയ കൗശലവും ഒരുപോലെ പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്.