തിരുവനന്തപുരം - സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 5944 അധ്യാപക തസ്തികകൾക്കും 99 അനധ്യാപക തസ്തികകൾക്കുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അനുമതി നല്കിയത്.
2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബർ ഒന്നു മുതൽ ഇവ പ്രാബല്യത്തിൽ വരുക. സർക്കാർ മേഖലയിലെ 1114 സ്‌കൂളുകളിൽനിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളിൽനിന്നായി 2942 അധിക തസ്തികകളും ഇതിൽ ഉൾപ്പെടും.
6043 തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥ പ്രകാരം പുനർ വിന്യസിക്കുകയും സർക്കാർ മേഖലയിൽ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.