Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രണ്ടു ഭീകരര്‍ക്ക് വധശിക്ഷ; മൂന്നാമന് 23 വര്‍ഷം ജയില്‍

റിയാദ് - കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ഭീകര സംഘം രൂപീകരിച്ച് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് ശ്രമിച്ച രണ്ടു പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മൂന്നാം പ്രതിക്ക് 23 വര്‍ഷം തടവാണ് ശിക്ഷ. പട്രോള്‍ പോലീസ് വാഹനങ്ങള്‍ക്കും പോലീസ് ചെക്ക് പോയന്റുകള്‍ക്കും ഖത്തീഫ് അവാമിയ പോലീസ് സ്റ്റേഷനു നേരെയും നിറയൊഴിക്കല്‍, ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ആയുധങ്ങള്‍ കൈവശം വെക്കല്‍, ഖത്തീഫില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തല്‍, ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കല്‍, ഭീകരര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിന് കൂട്ടുനില്‍ക്കല്‍, ഖത്തീഫില്‍ ഫാര്‍മസി കൊള്ളയടിക്കല്‍, അവാമിയയില്‍ പട്രോള്‍ പോലീസ് വാഹനങ്ങള്‍ നിരീക്ഷിക്കല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകരരുമായി ആശയ വിനിമയം നടത്തല്‍ അടക്കമുള്ള ആരോപണങ്ങള്‍ ഒന്നാം പ്രതി നേരിട്ടു.
ആയുധ പരിശീലനം നേടല്‍, ഭീകരനു വേണ്ടി റെയ്ഡ് നടത്തുന്നതിനിടെ സുരക്ഷാ ഭടന്മാര്‍ക്കു നേരെ നിറയൊഴിക്കല്‍, ആയുധങ്ങള്‍ കൈവശം വെക്കല്‍, ഫാര്‍മസി കൊള്ളയടിക്കുന്നതില്‍ പങ്കു വഹിക്കല്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തല്‍, ആയുധ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കല്‍ എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് രണ്ടാം പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നത്.
ആയുധ വ്യാപാരം, ഒന്നും രണ്ടും പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കല്‍, ഒന്നും രണ്ടും പ്രതികളെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കല്‍ എന്നീ ആരോപണങ്ങളാണ് മൂന്നാം പ്രതി നേരിട്ടത്. ആയുധ നിയമത്തിലെ മുപ്പത്തിനാലാം വകുപ്പ് അനുസരിച്ച് പതിനേഴു വര്‍ഷം തടവും ഭീകരരെ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം നല്‍കാത്തതിന് ആറു വര്‍ഷം തടവുമാണ് ഈ പ്രതിക്ക് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് ഭീകരന് 23 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
 

Latest News