തിരിച്ചുവിളിച്ചാല്‍ ബാലന്‍സ് തീരും; തട്ടിപ്പിനു പിന്നില്‍ ബൊളീവിയന്‍ കമ്പനികള്‍

തൃശൂര്‍- മിസ്ഡ് കോളിലൂടെ കേരളത്തില്‍നിന്ന് പണംതട്ടിയത് ബൊളീവിയന്‍ കമ്പനികള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ബൊളീവിയോ യിയോ, നിയുവെറ്റല്‍ എന്നീ കമ്പനികളുടെ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോള്‍ വന്നതെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി.  നമ്പറുകള്‍ തങ്ങളുടെ ഉപയോക്താവിന്റേതാണെന്ന് കമ്പനികള്‍ സമ്മതിച്ചുവെങ്കിലും നമ്പറുടമയുടെ മേല്‍വിലാസമോ മറ്റ് വിവരങ്ങളോ കൈമാറാന്‍ അവര്‍ തയാറായില്ല.
പ്രത്യേക കോളിലൂടെ ഉപയോക്താവിനും കമ്പനിക്കും പണം ലഭിക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. +5 ല്‍ തുടങ്ങുന്ന ഒന്നിലധികം നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ നമ്പറുകളിലേക്ക് മിസ്ഡ് കോളുകള്‍ വന്നത്. റെക്കോഡ് ചെയ്ത സംഭാഷണമാണ് തിരിച്ചുവിളിക്കുന്നവര്‍ കേള്‍ക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ളതാണിത്. വ്യക്തിവിവരങ്ങള്‍ ഇതിലൂടെ നഷ്ടപ്പെടില്ലെന്നും ഇത്തരം നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാതിരുന്നാല്‍ മതിയെന്നും പോലീസ് അറിയിച്ചു.
 
16 രൂപയാണ് കുറഞ്ഞത് നഷ്ടമാകുന്നത്. പിന്നീട് ഇതിന്റെ ഗുണിതങ്ങളായി പണം നഷ്ടപ്പെടും. പലരും ബാലന്‍സ് എത്രയുണ്ടെന്നത് ശ്രദ്ധിക്താത്തതിനാല്‍  പണം നഷ്ടപ്പെടുന്നതും അറിഞ്ഞില്ല.
ഒരു വ്യക്തിക്ക് നഷ്ടമാകുന്നത് ചെറിയ തുകയാണെങ്കിലും ആളുകള്‍ കൂടുംതോറും വന്‍തുക ഇവരുടെ കൈകളിലെത്തുന്നു. ഒരുലക്ഷം പേര്‍ തിരിച്ചുവിളിച്ചാല്‍ 16 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിക്കും.

Latest News