ബംഗളൂരു- ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ. കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഹുലിഗിയിലാണ് സംഭവം. ലക്ഷ്മി എന്ന യുവതിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി ബസിന്റെ വിൻഡോ ഗ്ലാസ് കല്ലേറിൽ തകർന്നിരുന്നു.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് ഹുലിഗെമ്മ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ ലക്ഷ്മി പറയുന്നു.
കോപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്. നിർത്തിയ ബസിൽ ലക്ഷ്മി കയറി ഇരുന്നതോടെ ഡ്രൈവർ ബസ് മുനീർബാദ് പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം യുവതി മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസിൽ ലക്ഷ്മി ഗ്രാമമായ ഇൽക്കലിലേക്ക് പോയി. ഇൽക്കലിലേക്ക് പോകുകയായിരുന്ന മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളുമാണ് ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നത്.
ലക്ഷ്മിയും കൂട്ടരും തെറ്റായ വശത്താണ് നിന്നതെന്ന് ബസിലെ ഡ്രൈവർ കം കണ്ടക്ടറായ മുത്തപ്പ പറഞ്ഞു. അവർക്ക് പോകേണ്ട ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ് സ്റ്റോപ്പ് അവർ നിൽക്കുന്നതിന്റെ എതിർവശത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.