Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതം നൽകി നെടുമ്പാശേരി വിമാനതാവളം

നെടുമ്പാശ്ശേരി- ഇന്ത്യൻ വ്യോമയാന രംഗത്ത് കോവിഡ് അനന്തര കാലഘട്ടത്തിൽ പുതിയ പാത വെട്ടിത്തുറന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) ത്തിന്റെ 2022-23 ലെ വരവ് ചെലവ് കണക്കിന് അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് അംഗീകാരം നൽകിയത്.  267.17 കോടി രൂപയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റിക്കോർഡ് ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്. രജത ജൂബിലി വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള  ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയർത്താനുള്ള പദ്ധതി നടപ്പിലാക്കാനും ബോർഡ് തീരുമാനിച്ചു.
കോവിഡിന്റെ പ്രത്യാഘാതത്തിൽ 202021ൽ 85.10 കോടി രൂപ നഷ്ടമുണ്ടാക്കിയ സിയാൽ കോവിഡാനന്തരം നടപ്പിലാക്കിയ സാമ്പത്തിക/ ഓപ്പറേഷണൽ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22ൽ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി . പുതിയ  വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങിയതോടെ 2021-22ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി.  ബോർഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022-23ൽ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയർന്നു. തേയ്മാനച്ചെലവ് , നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കണക്കിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 202223ൽ കൊച്ചി അന്താരുഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തു .വിമാനത്താവള കമ്പനിയുടെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. 
സെപ്റ്റംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടാനും ഡയറക്ടർബോർഡ് യോഗത്തിൽ തീരുമാനമായിട്ടുണ്ട് . ടെർമിനൽ-3 വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ2ൽ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ3 ന്റെ മുൻഭാഗത്ത് കൊമേഴ്‌സ്യൽ സോൺ നിർമാണോദ്ഘാടനം, എന്നിവയാണ് സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ളത്. ഇവയിൽ ടെർമിനൽ3 ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തിലെ നിക്ഷേപകർക്ക് 35 ശതമാനം ലാഭവിഹിതം ഡയറക്ടർബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. 2023 സെപ്റ്റംബർ 28 ന്  നടക്കുന്ന ഓഹരിയുടമകളുടെ വാർഷിക പൊതുയോഗ തീരുമാനത്തിന് വിധേയമാണിത്. 25 രാജ്യങ്ങളിൽ നിന്നായി 22,000 നിക്ഷേപകരാണ് സിയാലിനുള്ളത്. 
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരും ഡയറക്ടർമാരുമായ പി.രാജീവ്, കെ.രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി.പി.ജോയി, ഇ.കെ.ഭരത് ഭൂഷൻ,  എം.എ.യൂസഫ് അലി , ഇ.എം.ബാബു, എൻ.വി ജോർജ്, പി.മുഹമ്മദലി, മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, കമ്പനി സെക്രട്ടറി സജി.കെ.ജോർജ് എന്നിവർ പങ്കെടുത്തു.
 

Latest News