കനിമൊഴിയുടെ ബസ് യാത്ര; ജോലി നഷ്ടമായ വനിതാ ഡ്രൈവർക്ക് കാർ സമ്മാനം നൽകി കമൽ ഹാസൻ

ചെന്നൈ- ഡിഎംകെ എംപി കനിമൊഴിയുടെ ബസ് സന്ദര്‍ശന വിവാദത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച വനിതാ ഡ്രൈവര്‍ ഷര്‍മിളക് കാര്‍ സമ്മാനമായി നല്‍കി മക്കല്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. കമല്‍ കള്‍ചറല്‍ സെന്ററിന്റെ ഉപഹാരം എന്ന നിലയിലാണ് കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്ക് കാര്‍ നല്‍കിയത്.  
ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാകുമായിരുന്ന ഷര്‍മിളയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് കമല്‍ പറഞ്ഞു. ഷര്‍മിള വെറുമൊരു ഡ്രൈവറായി തുടരരുത്. അനേകം ഷര്‍മിളമാരെ സൃഷ്ടിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കനിമൊഴി യാത്ര ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കനിമൊഴിയോട് ടിക്കറ്റ് എടുക്കാന്‍ ബസ് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. കനിമൊഴിയെ പോലുള്ള നേതാക്കളെ ബസ് ഉടമ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ഇനി ബസ് ഡ്രൈവര്‍ ജോലിയില്‍ തുടരുന്നില്ല എന്നാണ് ഷര്‍മിള വ്യക്തമാക്കിയയത്. പ്രമുഖരായ ആളുകളെ ബസില്‍ യാത്ര ചെയ്യാന്‍ ക്ഷണിച്ച് താന്‍ പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്ന് ബസ് മുതലാളി ആക്ഷേപിച്ചെന്നും ശര്‍മിള പറഞ്ഞിരുന്നു.
സ്വന്തം പ്രശസ്തിക്കായി ഡ്യൂട്ടിക്കിടെ ഡ്രൈവറായ ഷർമിള ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് 23കാരിയായ ഷർമിളയെ ബസ് ഉടമ ജോലിയിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു ആദ്യ വാർത്ത.
ഡിഎംകെ എംപിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി വെള്ളിയാഴ്ച ഷർമിള ഓടിച്ചിരുന്ന സ്വകാര്യ ബസിൽ കയറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ ഷർമിളയെ കാണാനും പരിചയപ്പെടാനുമാണ് കനിമൊഴി ബസിൽ യാത്ര ചെയ്തത്.

 

Latest News