ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം,  എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു 

ഭുവനേശ്വര്‍- എതിര്‍ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 12 മരണം. ഒറീസയിലെ  ഗഞ്ജം ജില്ലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്വകാര്യ ബസും റായഗഡ ജില്ലിലെ ഗുഡാരി എന്ന സ്ഥലത്ത്‌നിന്നും മടങ്ങിവരികയായിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുമാണ് കൂട്ടിയിടിച്ചത്.മരണമടഞ്ഞ 12പേരും സ്വകാര്യ ബസിലെ യാത്രക്കാരാണ്. പരിക്കേറ്റ എട്ടുപേരും ഇതേ ബസില്‍ യാത്ര ചെയ്തവരാണെന്നും പോലീസ് അറിയിച്ചു. സംഭവമുണ്ടായ ഉടന്‍ അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ചികിത്സയിലാണ്. രണ്ടാമത്തെ ബസിന്റെ ഡ്രൈവറെ ഇനിയും കണ്ടെത്തിയില്ല. ഗുരുതര പരിക്കേറ്റ ആറുപേരെ എംകെസിജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാളെ കട്ടക്കില്‍ എസ്സിജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ അഗാഥമായ ദു:ഖം രേഖപ്പെടുത്തിയ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ദുരിതാശ്വാസം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. 

Latest News