Sorry, you need to enable JavaScript to visit this website.

അപശകുനമായ തെക്കേ വാതില്‍ തള്ളിത്തുറന്ന് സിദ്ധരാമയ്യ, ശകുനം മുടക്കുമെന്ന് ഭയന്ന് കഴിഞ്ഞത് ആറ് മുഖ്യമന്ത്രിമാര്‍

ബെംഗളുരു - കര്‍ണ്ണാടക വിധാന്‍ സഭയിലെ അപശകുനമായ തെക്കേ വാതില്‍ ഒടുവില്‍ തള്ളിത്തുറന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശകുനപ്പേടിയില്‍ കഴിഞ്ഞ ആറ് മുന്‍ മുഖ്യമന്ത്രിമാരുടെ രീതിയാണ് സിദ്ധരമായ്യ തിരുത്തിയത്. വാസ്തു വിദ്യ പ്രകാരം അപശകുനമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ തെക്കേ വാതില്‍ അടച്ചിട്ടിരുന്നത്. 1998ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വാതില്‍ അടച്ചത്. വാസ്തുവിദ്യ പ്രകാരമല്ലാതെ നിര്‍മ്മിച്ച വിധാന്‍സഭയിലെ തെക്കേ വാതിലാണ് തന്റെ പരാജയത്തിന് കാരണമെന്ന് പറഞ്ഞാണ് വാതില്‍ അടച്ചത്. പിന്നീട് 15 വര്‍ഷത്തിനിടെ ആറ് മുഖ്യമന്ത്രിമാര്‍ അധികാരമേറ്റെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി കുമാരസ്വാമി എന്നിവര്‍ വാതില്‍ തുറക്കാന്‍ സമ്മതിച്ചിരുന്നില്ല.
തെക്ക് ദര്‍ശനമുള്ള വാതില്‍ നിര്‍ഭാഗ്യകരമാണെന്നാണ് പല മുഖ്യമന്ത്രിമാരുടെയും വിശ്വാസം. പകരം പടിഞ്ഞാറ് ദര്‍ശനം ഉപയോഗിക്കുന്നതാണ് നല്ലതെന്ന്  ജ്യോതിഷികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വാതില്‍ അടച്ചത്. ശനിയാഴ്ച അന്നഭാഗ്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിധാന്‍ സഭയുടെ മൂന്നാം നിലയില്‍ അവലോകന യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടത്.  തെക്ക് ഭാഗത്തെ വാതില്‍ എന്തിനാണ് അടച്ചതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ചോദിച്ചു. വാസ്തു ശരിയല്ലാത്തതിനാലാണ് വാതില്‍ അടച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ഉദ്യോഗസ്ഥരോട് വാതില്‍ തുറക്കാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേ വാതിലിലൂടെയാണ് മുഖ്യമന്ത്രി യോഗത്തിനായി മുറിയില്‍ പ്രവേശിച്ചത്.  ആരോഗ്യമുള്ള മനസ്സും ശുദ്ധ മനസ്സാക്ഷിയും ജനോപകാരപ്രദമായ സമീപനവും വേണമെങ്കില്‍ മുറിയില്‍ നല്ല വായുവും വെളിച്ചവും വേണമെന്ന് സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതുവരെ പിന്തുടര്‍ അന്ധവിശ്വാസങ്ങളെ തൂത്തെറിയുകയാണ് അദ്ദേഹം ചെയ്തത്. ജനപ്രതിനിധികളുടെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് കുപ്രസിദ്ധമാണ് കര്‍ണാടക.  മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ അന്ധവിശ്വാസത്തില്‍ പേരുമാറ്റം വരെ നടത്തിയിരുന്നു. 

 

Latest News