മോസ്‌കോ- റഷ്യയിൽ രക്തം ചൊരിയുന്നത് ഒഴിവാക്കാൻ തന്റെ കൂലിപ്പടയാളികളോട് മോസ്‌കോയിലേക്കുള്ള മാർച്ച് നിർത്തി ഉക്രൈനിലെ ഫീൽഡ് ക്യാമ്പുകളിലേക്ക് പിൻവാങ്ങാൻ ഉത്തരവിട്ടതായി വാഗ്‌നർ സേനയുടെ തലവൻ പറഞ്ഞു. റഷ്യയുടെ കൂലിപ്പടയാളികൾ എന്ന് അറിയപ്പെടുന്ന വാഗ്നർ സൈന്യം മോസ്‌കോ ലക്ഷ്യം വെച്ചുള്ള പടയോട്ടത്തിലായിരുന്നു. ഇതോടെ റഷ്യൻ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ആയി എന്നാണ് കണക്കാക്കുന്നത്. വിമത സൈന്യം കനത്ത വില നൽകേണ്ടി വരുമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. തന്റെ സൈന്യം മോസ്‌കോയിൽ നിന്ന് 200 കിലോമീറ്റർ (120 മൈൽ) മാത്രം അകലെയാണെങ്കിലും, 'റഷ്യൻ രക്തം ചൊരിയുന്നത്' ഒഴിവാക്കാൻ അവരെ തിരികെ കൊണ്ടുവരാൻ താൻ തീരുമാനിച്ചുവെന്ന് വാഗ്നർ സൈന്യത്തിന്റെ വക്താവ് പ്രിഗോജിൻ പറഞ്ഞു.
പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ പുറത്താക്കണമെന്ന വിമത സൈന്യത്തിന്റെ ആവശ്യം റഷ്യ അംഗീകരിച്ചോ എന്ന് വ്യക്തയില്ല. അതേസമയം,
പുടിനുമായി ചർച്ച നടത്തിയതിന് ശേഷം പ്രിഗോജിനുമായി കരാറിൽ ഒപ്പിട്ടതായി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. വാഗ്‌നർ ഗ്രൂപ്പിന്റെ മുന്നേറ്റം തടയാനുള്ള ലുകാഷെങ്കോയുടെ വാഗ്ദാനവും പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള തുടർ നടപടികളും പ്രിഗോജിൻ അംഗീകരിച്ചു. വാഗ്നർ സൈന്യത്തിന് റഷ്യൻ സേനയിൽനിന്ന് തിരിച്ചടി നേരിടേണ്ടി വരില്ല.
രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരുന്ന പുടിന്റെ നേതൃത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു വാഗ്നർ സേസയുടെ പ്രവർത്തനങ്ങൾ.
രാജ്യത്തോടുള്ള ടെലിവിഷൻ പ്രസംഗത്തിൽ പുടിൻ കലാപത്തെ 'വഞ്ചന', 'രാജ്യദ്രോഹം' എന്നാണ് വിളിച്ചത്. വിപ്ലവം തയ്യാറാക്കിയ എല്ലാവർക്കും അനിവാര്യമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സായുധ സേനയ്ക്കും മറ്റ് സർക്കാർ ഏജൻസികൾക്കും ആവശ്യമായ ഉത്തരവുകൾ നൽകിയിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. തെക്കൻ പ്രാന്തപ്രദേശങ്ങളിൽ സൈന്യം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും മണൽച്ചാക്കുകൾ ക്രമീകരിക്കുകയും യന്ത്രത്തോക്കുകൾ സ്ഥാപിക്കുകയും ചെയ്തു.
തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മോസ്‌കോ മേയർ സെർജി സോബിയാനിൻ മുന്നറിയിപ്പ് നൽകി. മിക്ക താമസക്കാർക്കും തിങ്കളാഴ്ച ജോലിയില്ലാത്ത ദിവസമായി അദ്ദേഹം പ്രഖ്യാപിച്ചു. വാഗ്‌നർ കൂലിപ്പടയാളി സൈന്യത്തിന്റെ മാർച്ച് മന്ദഗതിയിലാക്കാൻ റോഡുകളെല്ലാം റഷ്യൻ സൈന്യം പൊളിച്ചിട്ടു.