Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി

ആലപ്പുഴ - ഹോംസ്‌റ്റേയ്ക്ക് അനുമതി ലഭിക്കാനുള്ള പരിശോധന നടത്താന്‍ കൈക്കൂലി വാങ്ങിയ ടൂറിസം ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ജെ ഹാരിസാണ്് പിടിയിലായത്. മാരാരിക്കുളം സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് പിടി വീണത്. വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ജനുവരിയില്‍ മാരാരിക്കുളം സ്വദേശി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നുള്ള  അന്വേഷണത്തില്‍ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളുവെന്ന് വിവരം കിട്ടി.  ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കെ ജെ ഹാരിസിനെ ഓഫീസില്‍ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ 5,000 രൂപയുമായി വരാന്‍ അറിയിച്ചു.  ഈ വിവരം പരാതിക്കാരന്‍ ആലപ്പുഴ വിജിലന്‍സിനെ അറിയിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്കിയ 2000 രൂപ ആദ്യ ഗഡുവെന്ന നിലയില്‍ കെ.ജെ.ഹാരിസിന് കൈമാറുമ്പോഴാണ് വിജിലന്‍സിന്റെ അറസ്റ്റുണ്ടായത്. ഹാരിസിനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

 

Latest News