ഹജ് പെര്‍മിറ്റില്ലാത്ത ഒന്നര ലക്ഷം പേരെ തിരിച്ചയച്ചു; 83 വ്യാജ ഹജ് സ്ഥാപനങ്ങള്‍ കണ്ടെത്തി

മക്ക - പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടക്കാന്‍ നോക്കിയ ഒന്നര ലക്ഷത്തിലേറെ വിദേശികളെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. കഴിഞ്ഞ ദിവസം വരെ മക്കയില്‍ 83 ലേറെ വ്യാജ ഹജ് സ്ഥാപനങ്ങള്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്.
ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 5,000 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ മക്കയില്‍ വെച്ച് പിടികൂടി. തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗംവരുത്തുന്ന എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ശക്തമായി തടയും. തീര്‍ഥാടകരുടെ കടുത്ത തിരക്ക് മൂലം ഇന്നലെ ഹറമിലെ ജുമുഅ നമസ്‌കാരം സുരക്ഷാ വകുപ്പുകള്‍ നേരിട്ട വെല്ലുവിളിയായിരുന്നു. ഇത് കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയിച്ചു. സുരക്ഷാ കേസുകള്‍ വേഗത്തില്‍ നിരീക്ഷിക്കാനും അടിയന്തിര സാഹചര്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനും സുരക്ഷാ സൈനികരുടെ ഫീല്‍ഡ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ടെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.

 

Latest News