മഞ്ചേരി-കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സ്ഥലം എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ അഡ്വ. യു.എ ലത്തീഫ് ആരോപിച്ചു. മുൻകൂട്ടി ഫേസ്ബുക്കിൽ അറിയിച്ച ശേഷമാണ് പ്രതി കൃത്യം ചെയ്തിട്ടുള്ളത്. പട്ടാപ്പകൽ മുഴുവൻ ജീവനക്കാരുടെയും മുന്നിൽ വെച്ച് പഞ്ചായത്തിലെ ഉപകരണങ്ങൾക്കും രേഖകൾക്കും തീവയ്ക്കാൻ പ്രതിയെ പ്രേരിച്ചവർ ആരാണെന്ന് പുറത്തുവരണം. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണം.
ലൈഫ് പദ്ധതിയിൽ സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരം മാത്രമേ വീടു നൽകാൻ സാധിക്കൂ. ഇതു പ്രകാരം പ്രതിയായ മുജീബിന് പഞ്ചായത്തിൽ നിന്നുള്ള 104 -ാമത്തെ വീടിന് അർഹനാണ്. യഥാക്രമം അതു അർഹരിൽ എത്തുകയും ചെയ്യും. എന്നാൽ അതിനു പോലും കാത്തുനിൽക്കാതെയാണ് നാടിനെ നടുക്കിയ തീവെപ്പ് നടത്തിയിരിക്കുന്നത്. വികസനകാര്യങ്ങളിലും മാലിന്യ സംസ്കരണത്തിലുമെല്ലാം ജില്ലയിൽ മികച്ചു നിൽക്കുന്ന പഞ്ചായത്തുകളിലൊന്നാണ് കീഴാറ്റൂർ. സർക്കാരിൽ നിന്നു പല അംഗീകാരങ്ങളും ഭരണസമിതി ഏറ്റുവാങ്ങിയിട്ടുമുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ സമിതിയെ കരിവാരിത്തേക്കാൻ സി.പി.എം നടത്തുന്ന ആസൂത്രിത ശ്രമമങ്ങളിലൊന്നാണ് തീവെപ്പ് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടു തന്നെ പിഡിപിപി ആക്ട് അനുസരിച്ചും ഇന്ത്യ ശിക്ഷാനിയമത്തിലെ 436, 307 വകുപ്പുകൾ അനുസരിച്ചും കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.