Sorry, you need to enable JavaScript to visit this website.

ക്ഷേത്ര തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി പർദ്ദയിട്ട സഹോദരിമാർ; ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് പി ജയരാജൻ

കണ്ണൂർ - കൊട്ടിയൂർ ശിവക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന പർദ്ദയിട്ട യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും വെളിപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങളാണ് യഥാർത്ഥ കേരള സ്‌റ്റോറിയെന്ന് സി.പി.എം നേതാവ് പി ജയരാജൻ എഫ്.ബിയിൽ കുറിച്ചു. മതവും വിശ്വാസവും മാനവികതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 ചിത്രത്തിനും കുറിപ്പിനും നിറഞ്ഞ കൈയടി ലഭിക്കുമ്പോൾ ഒറ്റപ്പെട്ട വിമർശങ്ങളും ചിലർ ഉയർത്തുന്നു. 'ഈ പർദ്ദ അണിഞ്ഞ പെണ്ണുങ്ങൾക്ക് അമ്പലത്തിൽ വന്ന് ഭക്ഷണം വിളമ്പാനാകും. എന്നാൽ, ഇവരുടെ മതത്തിൽ പെട്ട ഒരാളുടെ കല്യാണത്തിനോ മറ്റു ആഘോഷങ്ങൾക്കോ മുൻനിരയിൽനിന്ന് ഇപ്രകാരം ചെയ്യാനാകുമോ' എന്നും ചിലർ ചോദിച്ചു. 
 മതമായാലും രാഷ്ട്രീയമായാലും ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് കഴിയുമ്പോൾ തന്നെ, ഇതര വിശ്വാസങ്ങളെ മാനിക്കാനും പരസ്പര ബഹുമാനവും മൈത്രിയും വളരാനും ഇത്തരം ഇടപെടലുകൾ ഏറെ ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. ആ നിലയ്ക്ക് പർദ്ദയണിഞ്ഞ സഹോദരിമാരുടെ പ്രവർത്തനം മാതൃകാപരമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തങ്ങളാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്നും അതല്ലാതെ വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്നും സമൂഹമാധ്യമങ്ങൾ ഓർമിപ്പിക്കുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കളങ്ങളിൽ വിദ്വേഷത്തിന്റെയും വെറിയുടെയും വിത്തുകൾ വിതച്ച് മനുഷ്യനെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരച്ചറിയാൻ സാധിക്കണമെന്നും പലരും പ്രതികരിച്ചു.
 

Latest News