കറാച്ചി-വടക്കൻ അറ്റ്ലാന്റിക്കിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടി യാത്ര ചെയ്ത മുങ്ങിക്കപ്പൽ അടക്കം കാണാതായ അഞ്ചുപേരിൽ പ്രമുഖ പാക്കിസ്ഥാനി വ്യവസായിയും മകനും ഉൾപ്പെട്ടതായി കുടുംബം അറിയിച്ചു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് നടത്തുന്ന 21 അടി (6.5 മീറ്റർ) ടൂറിസ്റ്റ് ക്രാഫ്റ്റാണ് കാണാതായത്. കറാച്ചി ആസ്ഥാനമായ എൻഗ്രോയുടെ വൈസ് ചെയർമാൻ ഷഹ്സാദ ദാവൂദും മകൻ സുലൈമാനും മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നു. 96 മണിക്കൂർ മാത്രമേ കപ്പലിനുള്ളിൽ ഓക്‌സിജൻ വിതരണം സാധ്യമാകൂ. മുങ്ങിക്കപ്പലുമായുള്ള മുഴുവൻ ബന്ധവും നഷ്ടപ്പെട്ടതായാണ് വിവരം. ഒന്നിലധികം സർക്കാർ ഏജൻസികളും ആഴക്കടൽ കമ്പനികളും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഊർജം, കൃഷി, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ 350 ബില്യൺ നിക്ഷേപമുള്ള കമ്പനിയാണ് എൻഗ്രോ.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിന്റെ തീരത്ത് നിന്ന് 400 മൈൽ (650 കിലോമീറ്റർ) അകലെ, വെള്ളത്തിനടിയിൽ ഏകദേശം 13,000 അടി (4,000 മീറ്റർ)താഴെയാണ് ടൈറ്റാനികിന്റെ അവശിഷ്ടമുള്ളത്. ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗും ഈ കപ്പലിൽ ഉണ്ട്.