അയോധ്യയില്‍ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 14 മുതല്‍

ന്യൂദല്‍ഹി - അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകള്‍ മകരസംക്രാന്തി ദിനമായ ജനുവരി 14ന് ആരംഭിക്കും. പത്തുദിവസം നീളുന്ന പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതായി രാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.
ക്ഷേത്രത്തിന്റെ ശ്രീലകത്തെ ഗര്‍ഭഗൃഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ, ശ്രീരാമന്റെ ബാല രൂപത്തിലുള്ള രണ്ട് വിഗ്രഹങ്ങളുണ്ടാകും. ആദ്യ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മേല്‍ക്കൂരയുടെ നിര്‍മാണവും പുരോഗമിക്കുന്നു.
രാവിലെ 6.30 മുതല്‍ രാത്രി 8 വരെയായിരിക്കും ദര്‍ശന സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ അടച്ചിടും. വിശേഷ ദിവസങ്ങളില്‍ 14 മുതല്‍ 16 മണിക്കൂര്‍ വരെ ദര്‍ശനം അനുവദിക്കും. 5 ലക്ഷം ഭക്തജനങ്ങള്‍ വന്നാല്‍ ഒരാള്‍ക്ക് 17 സെക്കന്‍ഡ് സമയം ദര്‍ശനത്തിനു ലഭിക്കും. ഭക്തരും പ്രതിഷ്ഠയും തമ്മില്‍ 30 അടിയുടെ അകലമുണ്ടാകും. ഒന്നാം നിലയില്‍ രാമദര്‍ബാറിലാണു സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഹല്യ, അഗസ്ത്യ മുനി എന്നിവര്‍ക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും.

 

Latest News