കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ലീഗ് നേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ. പിണറായി വിജയനെ വിമർശിച്ചാൽ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കള്ള കേസുകളുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമർശിക്കുന്നവരുടെ വായടപ്പിക്കാം എന്നുമുള്ള മോഡി സ്‌റ്റൈൽ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തിൽ വിലപ്പോയില്ലെന്നും മുനീർ പറഞ്ഞു.
വിജിലൻസിനെയും ഇ. ഡിയെയും ഉപയോഗിച്ചുകൊണ്ട് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു പഴുതുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഷാജിയുടെ രാഷ്ട്രീയസത്യസന്ധതയുടെ വിജയം കൂടിയാണ്. തെരഞ്ഞെടുപ്പിൽ തോല്പിക്കുന്നവർക്കെതിരെയും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും സി. പി. എം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം.
പോലീസ് കേസുകൾക്ക് പുറമെ സോഷ്യൽ മീഡിയ ലിഞ്ചിങ്ങും ഷാജിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു തരിമ്പ് പോലും പതറാതെ വിമർശനങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി കൊടുക്കുകയാണ് ഷാജി ചെയ്തത്.
'എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല' എന്ന ഷാജിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാൻ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കൾക്ക് സാധിക്കുമോ എന്നും മുനീർ ചോദിച്ചു.