മഞ്ചേരി-പതിനേഴുകാരനായ സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകി രണ്ടു ജ്യേഷ്ഠൻമാർ വെട്ടിലായി. കൽപകഞ്ചേരി എസ്.ഐമാരായ കെ.എം സൈമൺ അറസ്റ്റ് ചെയ്ത വെങ്ങാലൂർ കടവത്ത് തളികപ്പറമ്പിൽ മുഹമ്മദ് ഷഫീഖ് (23), സി.
രവി അറസ്റ്റ് ചെയ്ത കൽപകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫസൽ യാസീൻ (22) എന്നിവരാണ് തങ്ങളുടെ 17കാരായ ഇളയ സഹോദരങ്ങൾക്ക് പൊതുനിരത്തിൽ സ്‌കൂട്ടർ ഓടിക്കാൻ നൽകി പുലിവാലു പിടിച്ചത്. പുത്തനങ്ങാടി - തുവക്കാട് പബ്ലിക് റോഡിൽ സ്‌കൂട്ടർ ഓടിച്ചതിന് ഒരാൾ പിടിയിലായപ്പോൾ രണ്ടാമൻ പിടിയിലായത് കടുങ്ങാത്തുകുണ്ട് - പാറമ്മലങ്ങാടി റോഡിൽവച്ചാണ്. ഇക്കഴിഞ്ഞ മാർച്ച് 21നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസിലാക്കി പോലീസ് വീട്ടിലേക്കയച്ചുവെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ആർ.സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി പോലീസ് കേസ്് രജിസ്റ്റർ ചെയ്തു. രണ്ടുപേർക്കും 30250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് അനുഭവിക്കണമെന്നു മജിസ്ട്രേറ്റ് എ.എം അഷ്റഫ് ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയിൽ പിഴസംഖ്യ കെട്ടി അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
സമാനമായ രണ്ടു കേസുകളിൽ ഇതേ ശിക്ഷ ലഭിച്ചത് ആർ.സി ഉടമകൾക്കാണ്. കൊണ്ടോട്ടി പോലീസ് ചാർജ് ചെയ്ത കേസിൽ മലപ്പുറം ഒഴുകൂർ വളവിൽ പനങ്ങാട് വീട്ടിൽ എ. ഫൈസലി (36)നും കൽപകഞ്ചേരി പോലീസ് ചാർജ് ചെയ്ത കേസിൽ അനന്താവൂർ ചോലക്കൽ മുഹമ്മദ്കുട്ടി (40) എന്നിവരുമാണ് പിഴയടച്ചത്. ഇക്കഴിഞ്ഞ എട്ടിന് കിഴിശേരിയിൽ വച്ചും മാർച്ച് 22ന് പട്ടർനടക്കാവിൽ വച്ചുമാണ് 17 കാരൻ ഓടിച്ച ഇരുചക്ര വാഹനങ്ങൾ പോലീസ് പിടികൂടിയത്.