Sorry, you need to enable JavaScript to visit this website.

കെ.എം.ഷാജിക്ക് ഹൈക്കോടതിയില്‍ വിജയം, ഇ.ഡി കേസ് റദ്ദാക്കി

കൊച്ചി- മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

എം.എല്‍.എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി കേസെടുത്തിരുന്നത്. തുടര്‍ന്ന് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂര്‍ മാലൂര്‍കുന്നിലെ ഷാജിയുടെ വീടിനോടുചേര്‍ന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. ഈ കേസിലാണ് ഷാജിക്ക് ആശ്വാസവിധി ലഭിച്ചിരിക്കുന്നത്.

നേരത്തെ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രാദേശിക സി.പി.എം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയിരുന്നു.

 

 

Latest News