Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവേശന പരീക്ഷ രണ്ട് തവണ; നടത്തിപ്പിന് പുതിയ ഏജന്‍സി

ന്യൂദല്‍ഹി-മെഡിക്കല്‍, എന്‍ജിനീയറിംഗ് രംഗത്തേക്കുള്ള പ്രവേശന പരീക്ഷകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരിയിലും മേയിലും നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്കുള്ള പ്രവേശന പരീക്ഷ ജെഇഇ മെയിന്‍ രണ്ടു തവണയായി ജനുവരിയിലും ഏപ്രിലിലും നടക്കും. ഇതുവരെ സിബിഎസ്ഇയും യുജിസിയും നടത്തി വന്നിരുന്ന പരീക്ഷകള്‍ ഇനി മുതല്‍ പുതിയതായി രൂപീകരിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയായിരിക്കും (എന്‍ടിഎ) നടത്തുകയെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. അഞ്ചു പ്രവേശന പരീക്ഷകളാണ് ഇനി മുതല്‍ എന്‍ടിഎ നടത്തുന്നത്. അതേസമയം ഐഐടികള്‍ക്ക് ജെഇഇ അഡ്വാന്‍സ് പരീക്ഷകള്‍ നടത്തുന്നത് തുടരാം.
 മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ്,
ബിടെക്, ബിഇ പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യതയായ നെറ്റ്, മാനേജ്‌മെന്റ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സി മാറ്റ്, ഫാര്‍മസി കോഴ്‌സുകള്‍ക്കുള്ള ജി പാറ്റ്  എന്നിവയാണ് എന്‍ടിഎ നടത്തുന്ന പരീക്ഷകള്‍.
സിലബസ്, ചോദ്യങ്ങളുടെ മാതൃക, ഭാഷ, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ രീതിയാണുണ്ടാകുക. നാലോ അഞ്ചോ ദിവസങ്ങളിലായി പരീക്ഷ നടക്കും. ഇതില്‍ സൗകര്യപ്രദമായ ദിവസം വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഓരോ ദിവസങ്ങളിലെയും ചോദ്യപേപ്പറുകളില്‍ മാറ്റമുണ്ടാകും. പരീക്ഷയുടെ മാതൃക ഡൗണ്‍ലോഡ് ചെയ്ത് വീട്ടിലിരുന്ന് പരിശീലിക്കാം. പരീക്ഷാ കേന്ദ്രങ്ങളിലും സൗജന്യമായി പരിശീലനം നടത്താന്‍ സൗകര്യമുണ്ടാകും. ഫലപ്രഖ്യാപനം വേഗത്തിലാക്കും.
പുതിയ പരിഷ്‌കാരം വിദ്യാര്‍ഥി സൗഹൃദവും സുതാര്യവും വിശ്വാസയോഗ്യവും ശാസ്ത്രീയവുമാണെന്നാണ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരീക്ഷകളെ ഉയര്‍ത്താനാണ് പുതിയ ഏജന്‍സിയെ ഏല്‍പിച്ചത്. പരീക്ഷകളുടെ നടത്തിപ്പിലുണ്ടാകുന്ന ക്രമക്കേടുകളും തട്ടിപ്പുകളും പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകും. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്ന എക്കാലത്തെയും വലിയ വെല്ലുവിളി ഇതോടെ പൂര്‍ണമായും ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.
  വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന പ്രവേശന പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടുന്നവര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുന്നത്. ജെഇഇ മെയിന്‍ പരീക്ഷയും ഇതേ രീതിയില്‍ തന്നെയാണ് നടത്തുന്നത്. ഒരു വര്‍ഷം മാത്രം പരീക്ഷ എഴുതിയവര്‍ അയോഗ്യരാകുകയുമില്ല. കംപ്യൂട്ടര്‍ വഴിയുള്ള പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നിന്നോ അംഗീകൃത കംപ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ പരീക്ഷയ്ക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്താം. ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ എന്‍ടിഎ സ്ഥാപിക്കും. ഇതിനായി സ്‌കൂളുകളിലെയും കോളേജുകളിലെയും കംപ്യൂട്ടര്‍ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റും. ഇവിടങ്ങളില്‍ ഓഗസ്റ്റ് അവസാന വാരം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കു സൗജന്യ പരിശീലനം നേടാം.
 നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ പ്രതിവര്‍ഷം രാജ്യത്തെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് എഴുതുന്നത്. 2018 ലെ നീറ്റ് പരീക്ഷ 13.36 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. 11.5 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ എഴുതിയത്. 1860 ലെ ഇന്ത്യന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിന്റെ കീഴിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. സിബിഎസ്ഇ നടത്തി വന്നിരുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പരീക്ഷകളെല്ലാം എന്‍ടിഎക്കു കീഴിലാക്കുമെന്ന് കാബിനറ്റ് തീരുമാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയമിക്കുന്ന വിദ്യാഭ്യാസ വിദഗ്ധനാണ് എന്‍ടിഎയുടെ തലവന്‍.

Latest News