Sorry, you need to enable JavaScript to visit this website.

പ്രിന്റ് ചെയ്ത 88,032.5 കോടിയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തിയില്ല: വിവരാവകാശ രേഖ

ന്യൂഡല്‍ഹി- റിസര്‍വ് ബാങ്ക് പ്രിന്റ് ചെയ്ത 500ന്റെ 88,032.5 കോടി രൂപ കാണാതായതായി വിവരാവകാശ രേഖ. ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയ് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് ഈ വിവരമുള്ളത്.

2016- 17 കാലത്ത് പുതിയ 500 രൂപ നോട്ടിന്റെ 8,810.65 ദശലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്തത്. എന്നാല്‍ റിസര്‍വ് ബാങ്കിന് 7260 ദശലക്ഷം കോപ്പികള്‍ മാത്രമാണ് ലഭിച്ചതെന്നാണ് രേഖയില്‍ പറയുന്നത്.കാണാതായ നോട്ടിന്റെ മൂല്യം 88,032.5 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

2015 ഏപ്രിലിലും 2016 മാര്‍ച്ചിനും ഇടയില്‍ നാസിക്കില്‍ അച്ചടിച്ച 210 ദശലക്ഷം കോപ്പികളും കാണാതായതില്‍ ഉള്‍പ്പെടുമെന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച കണക്കുകളിലുണ്ട്. 2016- 17 വര്‍ഷത്തില്‍ ബെംഗളൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ (പ്രൈവറ്റ്) ലിമിറ്റഡ് 500 രൂപയുടെ 5,195.65 ദശലക്ഷം കോപ്പികളും ദേവസ് ബാങ്ക് നോട്ട് പ്രസ് 1,953,000 ദശലക്ഷം കോപ്പികളുമാണ് റിസര്‍വ് ബാങ്കിന് നല്‍കിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്കില്‍ ഇത് 7260 ദശലക്ഷം കോപ്പികള്‍ മാത്രമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

നോട്ട് കാണാതായ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇ. ഡിക്കും മനോരഞ്ജന്‍ റോയ് കത്തയച്ചു. 
നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ദേവസിലെ ബാങ്ക് നോട്ട് പ്രസ്, മൈസൂരിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ (പ്രൈവറ്റ്) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ കറന്‍സി പ്രിന്റ് ചെയ്യുന്നത്.

Latest News