- 1943 മുതൽ ഇന്നേവരേ ഖദർ വസ്ത്രമേ ധരിച്ചിട്ടുള്ളൂ. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യസമര മുദ്രാവാക്യങ്ങൾ ചുമരിൽ എഴുതിയതിന് ഒരാഴ്ച സ്‌കൂളിൽനിന്നും പുറത്തായിട്ടുണ്ട്. കെ കേളപ്പന്റെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും ഇ മൊയ്തു മൗലവിയുടെയുമൊക്കെ ക്ലാസുകൾ കേട്ട് വളർന്നുവന്ന ആളാണ് താനെന്നും ടി പത്മനാഭൻ.
തിരുവനന്തപുരം - കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയമാണെന്ന് കഥാകൃത്ത് ടി പത്മനാഭൻ. ഈ ഭയത്തിൽ നിന്നും മോചനം നേടണം. ഗാന്ധിജിയെയും നെഹ്‌റുവിനെയും ആസാദിനെയും തമസ്‌കരിക്കുന്നവർ ഇനി ടാഗോറിനെയും തമസ്‌കരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ക്കാര സാഹിതിയുടെ പ്രഥമ ടാഗോർപുരസ്‌ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നും കോൺഗ്രസിനെ സ്‌നേഹിക്കുന്നയാളാണ് താൻ. കോൺഗ്രസിനെ തോൽപ്പിക്കാൻ കോൺഗ്രസുകാർക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും എന്നാൽ കോൺഗ്രസ് തോൽവിയിൽനിന്നും തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യസമര കാലത്ത് താൻ കളത്തിന് പുറത്തിരുന്ന് കളി കണ്ടയാളല്ലെന്നും കളത്തിലിറങ്ങി കളിച്ചയാളെന്നും അദ്ദേഹം ഓർമിപ്പിച്ചു. 1940-ൽ ഒമ്പതോ പത്തോ വയസുള്ളപ്പോൾ ഗാന്ധിജിയുടെ വ്യക്തി സത്യാഗ്രഹത്തിന്റെ സന്ദേശവുമായി കോഴിപ്പുറത്ത് മാധവമേനോനും എ.വി കുട്ടിമാളു അമ്മയുമടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ കണ്ണൂരെത്തിയപ്പോൾ അവർക്കൊപ്പം നടന്നയാളാണാണ് താൻ. പിൽക്കാലത്ത് കമ്യൂണിസ്റ്റുകാരായ കോൺഗ്രസ് സോഷ്യലിസ്റ്റുകാർ അന്ന് പ്രസംഗിക്കാൻ പോലും അനുവദിക്കാതെ പറഞ്ഞയക്കുകയായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ചുമരിൽ എഴുതിയതിന് ഒരാഴ്ച സ്‌കൂളിൽനിന്നും പുറത്താക്കിയിട്ടുണ്ട്. കുട്ടികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാലാണ് അന്ന് ജയിലിലടയ്ക്കാതിരുന്നത്. അന്നത്തെ വീര്യമൊന്നും ചോർന്നുപോയിട്ടില്ല. 1943 മുതൽ ഖദർ വസ്ത്രമാണ് ധരിക്കുന്നത്. പല രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എല്ലായിടത്തും ഖദർ ധരിച്ചുതന്നെയാണ് പോയത്. കെ. കേളപ്പന്റെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും ഇ മൊയ്തു മൗലവിയുടെയുമൊക്കെ ക്ലാസുകൾ കേട്ട് വളർന്നുവന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.